< ആവർത്തനപുസ്തകം 21 >

1 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്ത് ഒരാൾ കൊല്ലപ്പെട്ട് കിടക്കുകയും അയാളെ കൊലചെയ്തത് ആരെന്ന് അറിയാതിരിക്കുകയും ചെയ്താൽ
നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു വയലിൽ ഒരുത്തനെ കൊന്നിട്ടിരിക്കുന്നതു കാണുകയും അവനെ കൊന്നവൻ ആരെന്നു അറിയാതിരിക്കയും ചെയ്താൽ നിന്റെ മൂപ്പന്മാരും
2 നിങ്ങൾക്കിടയിലെ ഗോത്രത്തലവന്മാരും ന്യായാധിപന്മാരും പുറത്തുവന്ന് ജഡത്തിൽനിന്നും അയൽനഗരങ്ങളിലേക്കുള്ള ദൂരം അളക്കണം.
ന്യായധിപതിമാരും പുറത്തു ചെന്നു കൊല്ലപ്പെട്ടവന്റെ ചുറ്റുമിരിക്കുന്ന അതതു പട്ടണംവരെയുള്ള ദൂരം അളക്കേണം.
3 ജഡത്തിന് ഏറ്റവും അടുത്തുള്ള നഗരത്തിലെ തലവന്മാർ, ജോലിചെയ്യിക്കാത്തതും നുകം വെച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരണം.
കൊല്ലപ്പെട്ടവന്നു അധികം അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാർ, വേല ചെയ്യിക്കാത്തതും നുകം വെക്കാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം.
4 അതിനെ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ താഴ്വരയിൽ കൊണ്ടുപോയി അവിടെവെച്ച് ആ പശുക്കിടാവിന്റെ കഴുത്തൊടിക്കണം.
ആ പട്ടണത്തിലെ മൂപ്പന്മാർ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ ഒരു താഴ്വരയിൽ പശുക്കിടാവിനെ കൊണ്ടുചെന്നു അവിടെവെച്ചു പശുക്കിടാവിന്റെ കഴുത്തു ഒടിച്ചുകളയേണം.
5 അതിനുശേഷം ലേവിയുടെ പുത്രന്മാരായ പുരോഹിതന്മാർ മുമ്പോട്ടു വരണം. ശുശ്രൂഷ ചെയ്യാനും യഹോവയുടെ നാമത്തിൽ അനുഗ്രഹം പ്രഖ്യാപിക്കാനും അക്രമങ്ങളിലും വ്യവഹാരങ്ങളിലും തീരുമാനമെടുക്കാനും നിന്റെ ദൈവമായ യഹോവ അവരെ തെരഞ്ഞെടുത്തിരിക്കുന്നു.
പിന്നെ ലേവ്യരായ പുരോഹിതന്മാർ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷചെയ്‌വാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നതു; അവരുടെ വാക്കിൻ പ്രകാരം സകലവ്യവഹാരവും അടികലശലും തീൎക്കേണ്ടതാകുന്നു.
6 ജഡത്തിനു സമീപത്തുള്ള പട്ടണത്തിലെ തലവന്മാർ എല്ലാവരും താഴ്വരയിൽവെച്ച് കഴുത്തൊടിച്ച പശുക്കിടാവിന്റെമേൽ അവരുടെ കൈ കഴുകണം.
കൊല്ലപ്പെട്ടവന്നു അടുത്ത പട്ടണത്തിലെ മൂപ്പന്മാർ എല്ലാവരും താഴ്വരയിൽവെച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേൽ തങ്ങളുടെ കൈ കഴുകി:
7 അതിനുശേഷം അവർ ഇങ്ങനെ പ്രഖ്യാപിക്കണം: “ഈ രക്തം ചൊരിഞ്ഞതു ഞങ്ങളുടെ കൈകളല്ല. അതു ചെയ്യുന്നതു ഞങ്ങളുടെ കണ്ണുകൾ കണ്ടിട്ടുമില്ല.
ഞങ്ങളുടെ കൈകൾ ആ രക്തം ചിന്നീട്ടില്ല, ഞങ്ങളുടെ കണ്ണു അതു കണ്ടിട്ടുമില്ല.
8 യഹോവേ, അങ്ങ് വീണ്ടെടുത്ത അവിടത്തെ ജനമായ ഇസ്രായേലിനോടു ക്ഷമിക്കണമേ. കുറ്റമില്ലാത്തവന്റെ രക്തത്തിന്റെ പാതകം അവിടത്തെ ജനത്തിന്റെമേൽ വരുത്തരുതേ” അപ്പോൾ ആ രക്തപാതകം മോചിക്കപ്പെടും.
യഹോവ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാൻ ഇടവരുത്തരുതേ എന്നു പറയേണം; എന്നാൽ ആ രക്തപാതകം അവരോടു മോചിക്കപ്പെടും.
9 യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്ത് ഇങ്ങനെ നിഷ്കളങ്കരക്തം ചൊരിഞ്ഞ പാതകം നിങ്ങളുടെ ഇടയിൽനിന്നു നീക്കണം.
ഇങ്ങനെ യഹോവെക്കു ഹിതമായുള്ളതു ചെയ്തു കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയേണം.
10 നീ നിന്റെ ശത്രുക്കളോടു യുദ്ധംചെയ്യാൻ പോയി നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏൽപ്പിക്കുകയും നീ അവരെ അടിമകളായി എടുക്കുകയും ചെയ്യുമ്പോൾ
നീ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിട്ടു നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താൽ
11 അടിമകളുടെ കൂട്ടത്തിൽ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ നിനക്ക് അവളെ ഭാര്യയായി സ്വീകരിക്കാം.
ആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാൎയ്യയായി എടുപ്പാൻ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കിൽ
12 അവളെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി അവളുടെ തലയിലെ മുടി വടിച്ചുകളയുകയും അവളുടെ നഖം മുറിച്ചുകളയുകയും
നീ അവളെ വീട്ടിൽ കൊണ്ടുപോകേണം; അവൾ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി
13 പിടിച്ചുകൊണ്ടുവന്നപ്പോൾ അവൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റുകയും ചെയ്യണം. അവൾ നിന്റെ വീട്ടിൽ ഒരുമാസം താമസിച്ച് അവളുടെ പിതാവിനെയും മാതാവിനെയും ഓർത്തു വിലപിച്ചശേഷം, നീ അവളുടെ അടുത്തു ചെല്ലുകയും നീ അവൾക്കു ഭർത്താവും അവൾ നിനക്കു ഭാര്യയും ആയിരിക്കാവുന്നതുമാണ്.
നിന്റെ വീട്ടിൽ പാൎത്തു ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കൽ ചെന്നു അവൾക്കു ഭൎത്താവായും അവൾ നിനക്കു ഭാൎയ്യയായും ഇരിക്കേണം.
14 നിനക്ക് അവളെ ഇഷ്ടമല്ലെങ്കിൽ അവളെ യഥേഷ്ടം പോകാൻ അനുവദിക്കണം. നീ അവളെ അപമാനിച്ചതുകൊണ്ട് അവളെ വിലയ്ക്കു വിൽക്കുകയോ അടിമയോടെന്നപോലെ പെരുമാറുകയോ അരുത്.
എന്നാൽ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വിൽക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവൎത്തിക്കരുതു.
15 ഒരാൾക്ക് ഇഷ്ടയായും അനിഷ്ടയായും രണ്ടു ഭാര്യമാർ ഉണ്ടായിരിക്കുകയും രണ്ടുപേരും അവനു പുത്രന്മാരെ പ്രസവിക്കുകയും ആദ്യജാതൻ അനിഷ്ടയുടെ പുത്രനാകുകയും ചെയ്താൽ
ഒരുത്തി ഇഷ്ടയായും മറ്റവൾ അനിഷ്ടയായും ഇങ്ങനെ ഒരാൾക്കു രണ്ടു ഭാൎയ്യമാർ ഉണ്ടായിരിക്കയും അവർ ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതൻ അനിഷ്ടയുടെ മകൻ ആയിരിക്കയും ചെയ്താൽ
16 അവൻ തന്റെ സ്വത്ത് പുത്രന്മാർക്കു വിഭജിച്ചുകൊടുക്കുമ്പോൾ അനിഷ്ടയുടെ പുത്രനായ ആദ്യജാതനു പകരം ഇഷ്ടയുടെ പുത്രന് ആദ്യജാതനുള്ള അവകാശങ്ങൾ നൽകാൻ പാടില്ല.
അവൻ തന്റെ സ്വത്തു പുത്രന്മാൎക്കു ഭാഗിച്ചു കൊടുക്കുമ്പോൾ അനിഷ്ടയുടെ മകനായ ആദ്യജാതന്നു പകരം ഇഷ്ടയുടെ മകന്നു ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ.
17 അവനുള്ള സകലത്തിനും ഇരട്ടി ഓഹരി അനിഷ്ടയുടെ മകനുതന്നെ നൽകി അവനെ ആദ്യജാതനായി അംഗീകരിക്കണം. അവൻ പിതാവിന്റെ ശക്തിയുടെ ആദ്യ ചിഹ്നമാകുന്നുവല്ലോ. ആദ്യജാതന്റെ ഓഹരി അവനുള്ളതാകുന്നു.
തനിക്കുള്ള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവൻ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവന്നുള്ളതാകുന്നു.
18 ശാഠ്യക്കാരനും മത്സരിയും മാതാപിതാക്കളുടെ വാക്ക് അനുസരിക്കാത്തവനും അവർ ശാസിച്ചിട്ടും വഴങ്ങാത്തവനുമായ മകൻ ഒരുവന് ഉണ്ടെങ്കിൽ
അപ്പന്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകൻ ഒരുത്തന്നു ഉണ്ടെങ്കിൽ
19 അവന്റെ മാതാപിതാക്കൾ അവനെ പിടിച്ച് നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തു കൊണ്ടുവരണം.
അമ്മയപ്പന്മാർ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കലേക്കു കൊണ്ടുപോയി:
20 അവർ ഗോത്രത്തലവന്മാരോട് ഇങ്ങനെ പറയണം: “ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയുമാണ്. ഇവൻ ഞങ്ങളെ അനുസരിക്കുന്നില്ല. ഇവൻ അമിതഭക്ഷണപ്രിയനും മദ്യപനുമാണ്.”
ഞങ്ങളുടെ ഈ മകൻ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേൾക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം.
21 അപ്പോൾ നഗരനിവാസികളെല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലണം. നിങ്ങളുടെ ഇടയിലുള്ള തിന്മ ഇങ്ങനെ നീക്കിക്കളയണം. ഇസ്രായേൽമുഴുവൻ ഇതു കേട്ട് ഭയപ്പെടണം.
പിന്നെ അവന്റെ പട്ടണക്കാർ എല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.
22 മരണശിക്ഷ അർഹിക്കുന്ന തെറ്റുചെയ്തയാളെ കൊന്ന് മരത്തിൽ തൂക്കിയാൽ
ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ
23 അവന്റെ പിണം രാത്രിമുഴുവൻ മരത്തിൽ കിടക്കാൻ പാടില്ല. മരത്തിൽ തൂക്കിക്കൊല്ലപ്പെടുന്നവർ ദൈവത്താൽ ശപിക്കപ്പെട്ടവരായതുകൊണ്ട് അന്നുതന്നെ അവനെ സംസ്കരിക്കണം. നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശം നീ മലിനമാക്കരുത്.
അവന്റെ ശവം മരത്തിന്മേൽ രാത്രി മുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു.

< ആവർത്തനപുസ്തകം 21 >