< ദാനീയേൽ 10 >

1 പാർസിരാജാവായ കോരെശിന്റെ മൂന്നാംവർഷത്തിൽ ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിന് ഒരു കാര്യം വെളിപ്പെട്ടു. ആ കാര്യം സത്യവും ഒരു മഹായുദ്ധത്തെ സംബന്ധിക്കുന്നതും ആയിരുന്നു. ആ കാര്യത്തിന്റെ അർഥം ഒരു ദർശനത്തിലൂടെ അദ്ദേഹം മനസ്സിലാക്കി.
പാൎസിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടിൽ, ബേല്ത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിന്നു ഒരു കാൎയ്യം വെളിപ്പെട്ടു; ആ കാൎയ്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവൻ ആ കാൎയ്യം ചിന്തിച്ചു ദൎശനത്തിന്നു ശ്രദ്ധവെച്ചു.
2 ആ ദിവസങ്ങളിൽ ദാനീയേലെന്ന ഞാൻ മൂന്നാഴ്ചയായി ദുഃഖിച്ചുകൊണ്ടിരുന്നു.
ആ കാലത്തു ദാനീയേൽ എന്ന ഞാൻ മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.
3 ആ മൂന്നാഴ്ച കഴിയുവോളം ഞാൻ സ്വാദുഭോജനം കഴിക്കുകയോ മാംസം, വീഞ്ഞ് എന്നിവ രുചിക്കുകയോ എണ്ണതേക്കുകയോ ചെയ്തില്ല.
മൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാൻ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.
4 ഒന്നാംമാസം ഇരുപത്തിനാലാം തീയതി ഞാൻ മഹാനദിയായ ടൈഗ്രീസിന്റെ തീരത്തിരിക്കുകയായിരുന്നു.
എന്നാൽ ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാൻ ഹിദ്ദേക്കൽ എന്ന മഹാ നദീതീരത്തു ഇരിക്കയിൽ തലപൊക്കി നോക്കിപ്പോൾ,
5 ഞാൻ തലയുയർത്തിനോക്കി ചണവസ്ത്രം ധരിച്ച് അരയിൽ ഊഫാസിൽനിന്നുള്ള തങ്കംകൊണ്ടു നിർമിച്ച അരപ്പട്ട കെട്ടിയതുമായ ഒരു പുരുഷനെ കണ്ടു.
ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.
6 അദ്ദേഹത്തിന്റെ ശരീരം പുഷ്യരാഗംപോലെയും മുഖം മിന്നൽപ്പിണർപോലെയും കണ്ണുകൾ എരിയുന്ന പന്തങ്ങൾപോലെയും കൈകളും കാലുകളും മിനുക്കിയ വെങ്കലത്തിന്റെ ശോഭയുള്ളവയും ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ ശബ്ദം ആൾക്കൂട്ടത്തിന്റെ ആരവംപോലെയും ആയിരുന്നു.
അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നൽ പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വൎണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.
7 ദാനീയേൽ എന്ന ഞാൻമാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടെയുണ്ടായിരുന്നവർ ഈ ദർശനം കണ്ടില്ല. എങ്കിലും ഒരു വലിയ ഭീതി അവരുടെമേൽ വീണു; അവർ ഓടിയൊളിച്ചു.
ദാനീയേൽ എന്ന ഞാൻ മാത്രം ഈ ദൎശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകൾ ദൎശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവൎക്കു പിടിച്ചിട്ടു അവർ ഓടിയൊളിച്ചു.
8 അങ്ങനെ ഞാൻ തനിയേ ഇരുന്ന് ആ മഹാദർശനം കണ്ടു; എന്നിൽ ബലം ശേഷിച്ചിരുന്നില്ല. എന്റെ മുഖം വിളറിവെളുത്തു; ഞാൻ ഒന്നിനും കഴിവില്ലാത്തവൻ ആയിത്തീർന്നു.
അങ്ങനെ ഞാൻ തനിച്ചു ശേഷിച്ചിരുന്നു ഈ മഹാദൎശനം കണ്ടു; എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി.
9 അദ്ദേഹത്തിന്റെ വാക്കുകളുടെ ശബ്ദം ഞാൻ കേട്ടു. ഞാൻ ആ ശബ്ദം കേട്ടപ്പോൾത്തന്നെ ബോധരഹിതനായി നിലത്തു കമിഴ്ന്നുവീണു.
എന്നാൽ ഞാൻ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണുവീണു.
10 അപ്പോൾ ഒരു കരം എന്നെ സ്പർശിച്ചു; അപ്പോൾ കൈകളും കാൽമുട്ടുകളും ഊന്നി വിറച്ചുകൊണ്ടു ഞാൻ നിന്നു.
എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നില്ക്കുമാറാക്കി.
11 അദ്ദേഹം എന്നോട്: “ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടുകൊൾക, നിവർന്നുനിൽക്കുക. എന്നെ ഇപ്പോൾ അയച്ചിരിക്കുന്നത് നിന്റെ അടുക്കലേക്കാണ്” എന്നു പറഞ്ഞു. അദ്ദേഹം ഈ വാക്കുകൾ സംസാരിച്ചപ്പോൾ ഞാൻ വിറയലോടെ നിവർന്നുനിന്നു.
അവൻ എന്നോടു: ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിൎന്നുനില്ക്ക; ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ അയക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവൻ ഈ വാക്കു എന്നോടു സംസാരിച്ചപ്പോൾ ഞാൻ വിറെച്ചുകൊണ്ടു നിവിൎന്നുനിന്നു.
12 പിന്നീട് അദ്ദേഹം പറഞ്ഞു: “ദാനീയേലേ, ഭയപ്പെടേണ്ട, ഇതു ഗ്രഹിക്കുന്നതിനും നിന്റെ ദൈവത്തിന്റെ മുമ്പിൽ സ്വയം താഴ്ത്തുന്നതിനും നീ മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കുകൾ കേട്ടിരിക്കുന്നു. നിന്റെ അപേക്ഷയ്ക്ക് ഉത്തരമായിത്തന്നെ ഞാൻ വന്നിരിക്കുന്നു.
അവൻ എന്നോടു പറഞ്ഞതു: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാൻ വന്നിരിക്കുന്നു.
13 പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നുദിവസം എന്നോട് എതിർത്തുനിന്നു. അപ്പോൾ പ്രധാന പ്രഭുക്കന്മാരിൽ ഒരുവനായ മീഖായേൽ എന്നെ സഹായിക്കാൻ വന്നു. കാരണം ഞാൻ അവിടെ പാർസിരാജാവിനോടൊപ്പം തടഞ്ഞുവെക്കപ്പെട്ടിരുന്നു.
പാൎസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിൎത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായിപ്പാൻ വന്നു: അവനെ ഞാൻ പാൎസിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,
14 നിന്റെ ജനത്തിനു ഭാവിയിൽ സംഭവിക്കാൻ പോകുന്നത് നിന്നെ അറിയിക്കാൻ ഞാൻ ഇപ്പോൾ വന്നിരിക്കുന്നു. ദർശനം വിദൂരഭാവിയിലേക്കുള്ളതാകുന്നു.”
നിന്റെ ജനത്തിന്നു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോൾ വന്നിരിക്കുന്നു; ദൎശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.
15 അദ്ദേഹം ഈ വാക്കുകൾ എന്നോടു സംസാരിച്ചപ്പോൾ ഞാൻ മുഖം കുനിച്ച് ഒന്നും പറയാൻ കഴിവില്ലാതെ നിന്നുപോയി.
അവൻ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോൾ ഞാൻ മുഖം കുനിച്ചു ഊമനായ്തീൎന്നു.
16 അപ്പോൾ മനുഷ്യരൂപമുള്ള ഒരുവൻ എന്റെ അധരങ്ങളെ തൊട്ടു. അപ്പോൾ ഞാൻ വായ് തുറന്ന് എന്റെമുമ്പിൽ നിന്നവനോട് ഇപ്രകാരം സംസാരിച്ചു: “യജമാനനേ, ഈ ദർശനം നിമിത്തം എനിക്ക് അതിവേദന ബാധിച്ച് ഒരു ശക്തിയുമില്ലാതായിരിക്കുന്നു.
അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പിൽ നിന്നവനോടു: യജമാനനേ, ഈ ദൎശനംനിമിത്തം എനിക്കു അതിവേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.
17 അടിയനു യജമാനനോട് എങ്ങനെ സംസാരിക്കാൻ കഴിയും? എനിക്കോ, ഇപ്പോൾ ഒട്ടും ശക്തിയില്ല. എന്നിൽ ശ്വാസംപോലും ശേഷിച്ചിട്ടില്ല.”
അടിയന്നു യജമാനനോടു സംസാരിപ്പാൻ എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു.
18 അപ്പോൾ മനുഷ്യസാദൃശ്യമുള്ളവൻ വീണ്ടും എന്നെ തൊട്ട് ബലപ്പെടുത്തി.
അപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ളവൻ പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി:
19 “ഏറ്റവും പ്രിയപ്പെട്ടവനേ, ഭയപ്പെടേണ്ട; നിനക്കു സമാധാനം! ശക്തിപ്പെടുക, ശക്തനായിരിക്കുക,” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അദ്ദേഹം എന്നോടു സംസാരിച്ചപ്പോൾത്തന്നെ ഞാൻ ശക്തിയുള്ളവനായിത്തീർന്നു, “യജമാനൻ സംസാരിച്ചാലും; അങ്ങ് എന്നെ ബലപ്പെടുത്തിയല്ലോ” എന്നു പറഞ്ഞു.
ഏറ്റവും പ്രിയപുരുഷാ, ഭയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു; അവൻ എന്നോടു സംസാരിച്ചപ്പോൾ ഞാൻ ബലപ്പെട്ടു: യജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
20 അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ നിന്റെ അടുക്കൽ വന്നത് എന്തിനെന്നു നിനക്കറിയാമോ? ഞാൻ ഇപ്പോൾ പാർസിയിലെ പ്രഭുവിനോടു യുദ്ധംചെയ്യാൻ മടങ്ങിപ്പോകും; ഞാൻ പോയശേഷം ഗ്രീക്കുദേശത്തിന്റെ പ്രഭു വരും.
അതിന്നു അവൻ എന്നോടു പറഞ്ഞതു: ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാൻ ഇപ്പോൾ പാൎസിപ്രഭുവിനോടു യുദ്ധംചെയ്‌വാൻ മടങ്ങിപ്പോകും; ഞാൻ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.
21 എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് ഞാൻ നിന്നോടു പറയാം. (നിങ്ങളുടെ പ്രഭുവായ മീഖായേൽ ഒഴികെ ഈ കാര്യങ്ങളിൽ എന്നോടൊപ്പം ഉറച്ചുനിൽക്കാൻ ആരുമില്ല.)
എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതു ഞാൻ നിന്നെ അറിയിക്കാം: നിങ്ങളുടെ പ്രഭുവായ മീഖായേൽ അല്ലാതെ ഈ കാൎയ്യങ്ങളിൽ എന്നോടുകൂടെ ഉറെച്ചുനില്ക്കുന്നവൻ ആരും ഇല്ല.

< ദാനീയേൽ 10 >