< ആമോസ് 4 >

1 എളിയവരെ പീഡിപ്പിക്കുകയും ദരിദ്രരെ ഞെരുക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോട്: “ഞങ്ങൾ കുടിക്കട്ടെ, കൊണ്ടുവരിക” എന്നു പറയുകയും ചെയ്യുന്ന സ്ത്രീകളേ, ശമര്യ പർവതത്തിലെ ബാശാന്യ പശുക്കളേ, ഈ വചനം കേൾക്കുക!
എളിയവരെ പീഡിപ്പിക്കുകയും ദരിദ്രന്മാരെ ഞെരുക്കുകയും സ്വന്തം ഭർത്താക്കന്മാരോട്: “കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ” എന്ന് പറയുകയും ചെയ്യുന്ന ശമര്യാപർവ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾക്കുവിൻ.
2 സർവശക്തനായ യഹോവ, അവിടത്തെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു: “നിങ്ങളെ കൊളുത്തുകൾകൊണ്ടും നിങ്ങളിൽ അവസാനം ശേഷിച്ചിട്ടുള്ളവരെ ചൂണ്ടൽകൊണ്ടും പിടിച്ചുകൊണ്ടുപോകുന്ന കാലം വരും.
“ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്ക് വരും” എന്ന് യഹോവയായ കർത്താവ് തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.
3 നിങ്ങൾ ഓരോരുത്തരും നേരേ മതിലിന്റെ വിള്ളലുകളിലൂടെ പുറത്തു ചെല്ലും. നിങ്ങളെ ഹെർമോനിലേക്ക് എറിഞ്ഞുകളയും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“അപ്പോൾ നിങ്ങൾ ഓരോരുത്തരും നേരെ മുമ്പോട്ട് മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും നിങ്ങളെ ഹെർമ്മോന്‍ പര്‍വ്വതത്തിലേക്കു എറിഞ്ഞുകളയുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.
4 “ബേഥേലിലേക്കു പോകുക, പാപം ചെയ്യുക; ഗിൽഗാലിലേക്കു പോകുക, പാപം വർധിപ്പിക്കുക. പ്രഭാതംതോറും നിങ്ങളുടെ യാഗങ്ങളും മൂന്നാംദിവസംതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരിക.
ബേഥേലിൽ ചെന്ന് അതിക്രമം ചെയ്യുവിൻ; ഗില്ഗാലിൽ ചെന്ന് അതിക്രമം വർദ്ധിപ്പിക്കുവിൻ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളും മൂന്നാംനാൾതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരുവിൻ.
5 പുളിച്ച മാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അർപ്പിക്കുക സ്വമേധാദാനങ്ങളെക്കുറിച്ചു പ്രസിദ്ധം ചെയ്യുക; ഇസ്രായേലേ, അവയെക്കുറിച്ച് അഹങ്കരിക്കുക, ഇതല്ലയോ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നത്?” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
“പുളിച്ച മാവുകൊണ്ടുള്ള സ്തോത്രയാഗം അർപ്പിക്കുവിൻ; സ്വമേധാദാനങ്ങളെക്കുറിച്ച് ഘോഷിച്ച് പ്രസിദ്ധമാക്കുവിൻ; ഇതല്ലയോ, യിസ്രായേൽ മക്കളേ, നിങ്ങൾക്ക് ഇഷ്ടമായിരിക്കുന്നത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
6 “ഞാൻ നിങ്ങൾക്ക് എല്ലാ പട്ടണങ്ങളിലും ഒഴിഞ്ഞ വയറും എല്ലാ നഗരങ്ങളിലും അപ്പമില്ലായ്മയും നൽകി; എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നിങ്ങളുടെ എല്ലാ പട്ടണങ്ങളിലും ഞാൻ നിങ്ങൾക്ക് പല്ലിന്റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തിയിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
7 “കൊയ്ത്തിനു മൂന്നുമാസമുള്ളപ്പോൾ ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു. ഞാൻ ഒരു പട്ടണത്തിൽ മഴ നൽകി, മറ്റൊരു പട്ടണത്തിൽ മഴ പെയ്യിച്ചില്ല. ഒരു വയലിൽ മഴ പെയ്തു, മറ്റൊരു വയലിൽ മഴ പെയ്തില്ല, അത് ഉണങ്ങിപ്പോയി.
“കൊയ്ത്തിന് ഇനി മൂന്നു മാസമുള്ളപ്പോൾ ഞാൻ നിങ്ങൾക്ക് മഴ മുടക്കിക്കളഞ്ഞു; ഞാൻ ഒരു പട്ടണത്തിൽ മഴ നൽകുകയും മറ്റെ പട്ടണത്തിൽ മഴ നൽകാതിരിക്കുകയും ചെയ്തു; ഒരു വയലിൽ മഴ പെയ്തു; മഴ പെയ്യാത്ത മറ്റെ വയൽ വരണ്ടുപോയി.
8 ജനം വെള്ളത്തിനായി പട്ടണംതോറും അലഞ്ഞുനടന്നു എന്നാൽ കുടിക്കാൻ മതിയാവോളം വെള്ളം അവർക്കു കിട്ടിയില്ല. എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
രണ്ടോ മൂന്നോ പട്ടണങ്ങൾ വെള്ളം കുടിക്കുവാൻ ഒരു പട്ടണത്തിലേക്ക് ഉഴന്നുചെന്നു, ദാഹം തീർന്നില്ലതാനും; എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
9 “ഞാൻ പലപ്പോഴും നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും നശിപ്പിച്ചു. വെട്ടുക്കിളി നിങ്ങളുടെ അത്തിവൃക്ഷങ്ങളും ഒലിവുവൃക്ഷങ്ങളും തിന്നുകളഞ്ഞു, എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും പലപ്പോഴും വെട്ടുക്കിളി തിന്നുകളഞ്ഞു; എങ്കിലും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
10 “ഞാൻ ഈജിപ്റ്റിൽ ചെയ്തതുപോലെ, നിങ്ങളുടെ ഇടയിൽ ബാധകൾ അയച്ചു. നിങ്ങളുടെ യുവാക്കളെ ഞാൻ വാൾകൊണ്ടു കൊന്നുകളഞ്ഞു, നിങ്ങൾ പിടിച്ചുകൊണ്ടുപോയ കുതിരകളെയും കൊന്നു. നിങ്ങളുടെ പാളയത്തിലെ ദുർഗന്ധം നിങ്ങളുടെ മൂക്കിൽ നിറച്ചു, എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
൧൦“ഈജിപ്റ്റിലെപ്പോലെ ഞാൻ മഹാവ്യാധി നിങ്ങളടെ ഇടയിൽ അയച്ച് നിങ്ങളുടെ യൗവനക്കാരെ വാൾകൊണ്ട് കൊന്ന് നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; എന്നിട്ടും നിങ്ങൾ എന്നിലേയ്ക്കു തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
11 “സൊദോമിനെയും ഗൊമോറായെയും നശിപ്പിച്ചതുപോലെ ഞാൻ നിങ്ങൾക്ക് ഉന്മൂലനാശംവരുത്തി. നിങ്ങൾ കത്തുന്ന അഗ്നിയിൽനിന്ന് വലിച്ചെടുത്ത ഒരു കൊള്ളിപോലെ ആയിരുന്നു, എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
൧൧“ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്ന് വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
12 “അതുകൊണ്ട്, ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും, ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യാൻ പോകുന്നതുകൊണ്ട്, നിന്റെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങിക്കൊള്ളുക.”
൧൨“അതുകൊണ്ട് യിസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും; യിസ്രായേലേ, ഞാൻ ഇത് നിന്നോട് ചെയ്യുവാൻ പോകുന്നതുകൊണ്ട് നിന്റെ ദൈവത്തെ എതിരേല്ക്കുവാൻ ഒരുങ്ങിക്കൊള്ളുക”.
13 പർവതങ്ങളെ രൂപപ്പെടുത്തുന്നവനും കാറ്റുകളെ സൃഷ്ടിക്കുന്നവനും തന്റെ വിചാരങ്ങളെ മനുഷ്യനു വെളിപ്പെടുത്തുന്നവനും പ്രഭാതത്തെ അന്ധകാരമാക്കുന്നവനും ഭൂമിയുടെ ഉന്നതികളിന്മേൽ നടക്കുന്നവനുമായ ഒരുവനുണ്ട്— സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന് ആകുന്നു അവിടത്തെ നാമം!
൧൩പർവ്വതങ്ങളെ നിർമ്മിക്കുകയും കാറ്റിനെ സൃഷ്ടിക്കുകയും മനുഷ്യനോട് അവന്റെ നിരൂപണം ഇന്നതെന്ന് അറിയിക്കുകയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവിടുത്തെ നാമം.

< ആമോസ് 4 >