< 2 രാജാക്കന്മാർ 16 >

1 രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാമാണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി.
രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി.
2 രാജാവാകുമ്പോൾ ആഹാസിന് ഇരുപതു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ പതിനാറുവർഷം വാണു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല; തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളത് പ്രവർത്തിച്ചില്ല.
ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ തന്റെ ദൈവമായ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല.
3 ആഹാസ് ഇസ്രായേൽരാജാക്കന്മാരുടെ വഴികളിൽ ജീവിച്ചു. യഹോവ ഇസ്രായേലിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛാചാരങ്ങളെ പിൻതുടർന്നു. അദ്ദേഹം സ്വന്തം പുത്രനെ അഗ്നിയിൽ ഹോമിക്കുകപോലും ചെയ്തു.
അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
4 അദ്ദേഹം ക്ഷേത്രങ്ങളിലും മലകളുടെ മുകളിലും സകലഇലതൂർന്ന മരങ്ങളുടെ കീഴിലും ബലികൾ അർപ്പിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തു.
അവൻ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
5 അക്കാലത്ത് അരാംരാജാവായ രെസീനും രെമല്യാവിന്റെ മകനായ പേക്കഹ് എന്ന ഇസ്രായേൽരാജാവും ജെറുശലേമിനുനേരേ യുദ്ധത്തിനുവന്നു. അവർ ആഹാസിനെ ഉപരോധിച്ചു; പക്ഷേ, അദ്ദേഹത്തെ ആക്രമിച്ചു കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല.
അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിപ്പാൻ അവൎക്കു കഴിഞ്ഞില്ല.
6 ആ സമയത്ത് അരാംരാജാവായ രെസീൻ യെഹൂദന്മാരെ തുരത്തിയോടിച്ചിട്ട് അരാമിനുവേണ്ടി ഏലാത്ത് തിരികെ പിടിച്ചെടുത്തു. അതിനുശേഷം ഏദോമ്യർ അവിടെവന്നു വാസമുറപ്പിച്ചു; ഇന്നുവരെയും അവർ അവിടെ പാർക്കുന്നു.
അന്നു അരാംരാജാവായ രെസീൻ ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേൎത്തു യെഹൂദന്മാരെ ഏലത്തിൽനിന്നു നീക്കിക്കളഞ്ഞു; അരാമ്യർ ഏലത്തിൽ വന്നു ഇന്നുവരെയും അവിടെ പാൎക്കുന്നു.
7 ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസറിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ച് ഇപ്രകാരം പറയിച്ചു: “ഞാൻ അങ്ങയുടെ ദാസനും അങ്ങേക്കു കീഴ്പ്പെട്ടിരിക്കുന്നവനും ആണല്ലോ! അങ്ങ് വന്ന്, എന്നെ ആക്രമിക്കുന്ന അരാംരാജാവിന്റെയും ഇസ്രായേൽരാജാവിന്റെയും കൈയിൽനിന്ന് എന്നെ വിടുവിച്ചാലും!”
ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിൎത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യിൽനിന്നും യിസ്രായേൽരാജാവിന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.
8 ആഹാസ് യഹോവയുടെ ആലയത്തിലും രാജകൊട്ടാരത്തിലെ ഭണ്ഡാരങ്ങളിലും ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത് അശ്ശൂർരാജാവിനു സമ്മാനമായി കൊടുത്തയച്ചു.
അതിന്നായിട്ടു ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്തു അശ്ശൂർരാജാവിന്നു സമ്മാനമായി കൊടുത്തയച്ചു.
9 അങ്ങനെ അശ്ശൂർരാജാവ് ആഹാസിന്റെ അഭ്യർഥന അംഗീകരിച്ചു. അദ്ദേഹം ദമസ്കോസ് ആക്രമിച്ചു കീഴടക്കി. അതിലെ നിവാസികളെ അദ്ദേഹം തടവുകാരാക്കി കീറിലേക്കു കൊണ്ടുപോകുകയും അവരുടെ രാജാവായ രെസീനെ വധിക്കുകയും ചെയ്തു.
അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.
10 പിന്നെ ആഹാസുരാജാവ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിനെ കാണുന്നതിനായി ദമസ്കോസിലേക്കു ചെന്നു. അദ്ദേഹം അവിടെ ഒരു ബലിപീഠം കണ്ടു. അതുപോലെ ഒന്നു പണിയിക്കുന്നതിന് അദ്ദേഹം ആ ബലിപീഠത്തിന്റെ ഒരു മാതൃകയും അതിന്റെ പണിയുടെ വിശദമായ രൂപരേഖയും ഊരിയാപുരോഹിതനു കൊടുത്തയച്ചു.
ആഹാസ് രാജാവു അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേല്പാൻ ദമ്മേശെക്കിൽ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ് രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.
11 അങ്ങനെ ഊരിയാപുരോഹിതൻ, ആഹാസുരാജാവ് ദമസ്കോസിൽനിന്നു കൊടുത്തയച്ച മാതൃകയനുസരിച്ച് ഒരു യാഗപീഠം പണിതു; രാജാവു തിരിച്ചെത്തുന്നതിനു മുമ്പായിത്തന്നെ അതു പൂർത്തീകരിച്ചു.
ഊരീയാപുരോഹിതൻ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവു ദമ്മേശെക്കിൽനിന്നു അയച്ചപ്രകാരമൊക്കെയും ആഹാസ് രാജാവു ദമ്മേശെക്കിൽനിന്നു വരുമ്പോഴെക്കു ഊരീയാപുരോഹിതൻ അതു പണിതിരുന്നു.
12 രാജാവു ദമസ്കോസിൽനിന്നു തിരിച്ചെത്തി ആ യാഗപീഠം കണ്ടപ്പോൾ അതിന്റെ അടുത്തുചെന്ന് അതിന്മേൽ യാഗങ്ങൾ അർപ്പിച്ചു.
രാജാവു ദമ്മേശെക്കിൽനിന്നു വന്നപ്പോൾ ആ യാഗപീഠം കണ്ടു; രാജാവു യാഗപീഠത്തിങ്കൽ ചെന്നു അതിന്മേൽ കയറി.
13 അയാൾ ആ യാഗപീഠത്തിന്മേൽ തന്റെ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിക്കുകയും പാനീയയാഗം പകരുകയും സമാധാനയാഗത്തിന്റെ രക്തം അതിന്മേൽ തളിക്കുകയും ചെയ്തു.
ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകൎന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.
14 യഹോവയുടെ സന്നിധിയിൽ സ്ഥാപിച്ചിരുന്ന വെങ്കലയാഗപീഠം അയാൾ, താൻ ഉണ്ടാക്കിയ പുതിയ യാഗപീഠത്തിനും ആലയത്തിനും മധ്യേനിന്നു മാറ്റി; താൻ ഉണ്ടാക്കിയ പുതിയ യാഗപീഠത്തിന്റെ വടക്കുവശത്തായി സ്ഥാപിച്ചു.
യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്റെ മുൻവശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.
15 അതിനുശേഷം ആഹാസുരാജാവ് പുരോഹിതനായ ഊരിയാവിന് ഈ ആജ്ഞകൾ കൊടുത്തു: “രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ധാന്യയാഗവും രാജാവിന്റെ ഹോമയാഗവും ധാന്യയാഗവും ദേശത്തെ സകലജനങ്ങളുടെയും ഹോമയാഗങ്ങളും അവരുടെ ധാന്യയാഗങ്ങളും അവരുടെ പാനീയയാഗങ്ങളും പുതിയ വലിയ യാഗപീഠത്തിന്മേൽ അർപ്പിക്കണം. ഹോമയാഗങ്ങളുടെയും മറ്റുയാഗങ്ങളുടെയും രക്തമെല്ലാം ഈ യാഗപീഠത്തിന്മേൽ തളിക്കണം. വെങ്കലയാഗപീഠം ഞാൻ അരുളപ്പാടു ചോദിക്കുന്നതിനായി ഉപയോഗിക്കുന്നതായിരിക്കും.”
ആഹാസ് രാജാവു ഊരീയാപുരോഹിതനോടു കല്പിച്ചതു: മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങൾ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാൻ ആലോചിച്ചു കൊള്ളാം.
16 ആഹാസുരാജാവു കൽപ്പിച്ചതുപോലെ ഊരിയാപുരോഹിതൻ ചെയ്തു.
ആഹാസ് രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതൻ ചെയ്തു.
17 ആഹാസുരാജാവ് ചലിപ്പിക്കാവുന്ന പീഠങ്ങളുടെ ചട്ടപ്പലക മുറിച്ചുകളഞ്ഞിട്ട് ക്ഷാളനപാത്രങ്ങൾ അവയുടെമേൽനിന്ന് മാറ്റിക്കളഞ്ഞു. അദ്ദേഹം അതു വെങ്കലംകൊണ്ടുള്ള കാളകൾ താങ്ങിക്കൊണ്ടിരുന്ന വലിയ വെങ്കല ജലസംഭരണി അവയുടെ പുറത്തുനിന്നു നീക്കി ഒരു കൽത്തറമേൽ സ്ഥാപിച്ചു.
ആഹാസ് രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെമേൽനിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേൽ വെച്ചു.
18 യഹോവയുടെ ആലയത്തിൽ പണിതീർത്തിരുന്ന ശബ്ബത്തു‍പന്തൽ ആലയത്തിനുപുറത്ത് രാജാവിനു പ്രവേശിക്കുന്നതിനുള്ള വാതിലും അദ്ദേഹം അശ്ശൂർരാജാവിന്റെ ഇഷ്ടപ്രകാരം ആലയത്തിൽനിന്ന് എടുത്തുമാറ്റി.
ആലയത്തിങ്കൽ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂർരാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കൽനിന്നു മാറ്റിക്കളഞ്ഞു.
19 ആഹാസിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത പ്രവൃത്തികളുമെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
20 ആഹാസ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹവും ദാവീദിന്റെ നഗരത്തിൽ അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ ഹിസ്കിയാവ് അദ്ദേഹത്തിനുശേഷം രാജാവായി.
ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകൻ ഹിസ്കീയാവു അവന്നു പകരം രാജാവായി.

< 2 രാജാക്കന്മാർ 16 >