< 2 ദിനവൃത്താന്തം 22 >
1 അറബികളോടുകൂടെ പാളയത്തിലേക്ക് കടന്നുകയറിയ കവർച്ചപ്പട യെഹോരാമിന്റെ മൂത്തപുത്രന്മാരെയെല്ലാം വധിച്ചിരുന്നു. അതിനാൽ ജെറുശലേംനിവാസികൾ അയാളുടെ ഇളയമകൻ അഹസ്യാവിനെ രാജാവാക്കി. അങ്ങനെ അഹസ്യാവ് യെഹോരാമിനുശേഷം യെഹൂദാരാജാവായി ഭരണമേറ്റു.
൧യെരൂശലേം നിവാസികൾ യെഹോരാമിന്റെ ഇളയമകനായ അഹസ്യാവിനെ അവന് പകരം രാജാവാക്കി; അരാബികളോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാ രാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് രാജാവായി.
2 രാജാവാകുമ്പോൾ അഹസ്യാവിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഒരുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അഥല്യാ എന്നായിരുന്നു; അവൾ ഒമ്രിയുടെ കൊച്ചുമകളായിരുന്നു.
൨അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് നാല്പത്തിരണ്ട് വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അഥല്യാ എന്നു പേർ; അവൾ ഒമ്രിയുടെ കൊച്ചുമകളായിരുന്നു.
3 മാതാവിന്റെ ദുഷ്‌പ്രേരണമൂലം അഹസ്യാവും ആഹാബുഭവനത്തിന്റെ വഴികളിൽത്തന്നെ ജീവിച്ചു.
൩അവനും ആഹാബ് ഗൃഹത്തിന്റെ വഴികളിൽ നടന്നു; ദുഷ്ടത പ്രവർത്തിപ്പാൻ അവന്റെ അമ്മ അവനെ ഉപദേശിച്ചിരുന്നു.
4 തന്റെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ദുഷ്‌പ്രവൃത്തികൾക്കെല്ലാം ആലോചന പറഞ്ഞുകൊടുത്തിരുന്നത് ആഹാബ് ഭവനക്കാരായിരുന്നു. അതിനാൽ അവരെപ്പോലെതന്നെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുകയും ചെയ്തു.
൪അതുകൊണ്ട് അവൻ ആഹാബ് ഗൃഹത്തെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; അവർ അവന്റെ അപ്പൻ മരിച്ചശേഷം അവന്റെ നാശത്തിനായി അവന്റെ ഉപദേശകരായിരുന്നു.
5 ആഹാബിന്റെ മകനും ഇസ്രായേൽരാജാവുമായ യോരാമിനോടൊപ്പം അരാംരാജാവായ ഹസായേലിനെതിരേ യുദ്ധംചെയ്യാൻ അദ്ദേഹം ഗിലെയാദിലെ രാമോത്തിലേക്കു പോയതും അവരുടെ ഉപദേശമനുസരിച്ചായിരുന്നു. അരാമ്യർ യോരാമിനെ മുറിവേൽപ്പിച്ചു.
൫അവരുടെ ആലോചനപോലെ അവൻ നടന്നു; യിസ്രായേൽ രാജാവായ ആഹാബിന്റെ മകൻ യോരാമിനോടുകൂടെ അവൻ ഗിലെയാദിലെ രാമോത്തിൽ അരാം രാജാവായ ഹസായേലിനോട് യുദ്ധത്തിന് പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.
6 രാമോത്തിൽവെച്ച് അരാംരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ തനിക്കേറ്റ മുറിവുകൾ ചികിത്സിക്കാനായി യോരാം യെസ്രീലിലേക്കു മടങ്ങി. ആഹാബിന്റെ മകനായ യോരാമിനു മുറിവേറ്റിരുന്നതിനാൽ അദ്ദേഹത്തെ കാണുന്നതിനായി യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യെസ്രീലിൽ ചെന്നിരുന്നു.
൬അരാം രാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ച് ഏറ്റ മുറിവുകൾ ചികിത്സിക്കേണ്ടതിന് അവൻ യിസ്രയേലിലേക്ക് മടങ്ങിപ്പോയി; യെഹൂദാ രാജാവായ യെഹോരാമിന്റെ മകൻ അസര്യാവ്, ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്മാൻ യിസ്രയേലിൽ ചെന്നു.
7 യോരാമിന്റെ അടുക്കലേക്കുള്ള അഹസ്യാവിന്റെ സന്ദർശനം, ദൈവം അദ്ദേഹത്തിന്റെ നാശത്തിന് കാരണമാക്കിത്തീർന്നു. അഹസ്യാവ് അവിടെ എത്തിയപ്പോൾ ആഹാബു ഭവനത്തെ നിശ്ശേഷം നശിപ്പിക്കാനായി യഹോവ അഭിഷേകംചെയ്ത് അയച്ചവനും നിംശിയുടെ മകനുമായ യേഹുവിനെ നേരിടാൻ അദ്ദേഹവും യോരാമിനോടുകൂടെ പോയി.
൭യോരാമിന്റെ അടുക്കൽ ചെന്നത് അഹസ്യാവിന് ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചു; അവൻ ചെന്ന സമയം ആഹാബ് ഗൃഹത്തെ ഛേദിച്ചുകളയുവാൻ യഹോവ അഭിഷേകം ചെയ്ത നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവൻ യെഹോരാമിനോടുകൂടെ പുറപ്പെട്ടു.
8 ആഹാബ് ഗൃഹത്തിന്മേലുള്ള ന്യായവിധി യേഹു നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോൾ ചില യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന്റെ ചില ബന്ധുക്കളെയും അദ്ദേഹം കണ്ടു; അവരെയും വധിച്ചു.
൮യേഹൂ ആഹാബ് ഗൃഹത്തോട് ന്യായവിധി നടത്തുമ്പോൾ അവൻ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന് ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ട് അവരെ കൊന്നുകളഞ്ഞു.
9 അനന്തരം അദ്ദേഹം അഹസ്യാവിനെ തെരഞ്ഞു. ശമര്യയിൽ ഒളിച്ചിരിക്കെ, യേഹുവിന്റെ ആൾക്കാർ അദ്ദേഹത്തെ പിടികൂടി. അവർ അഹസ്യാവിനെ യേഹുവിന്റെ മുമ്പിൽ കൊണ്ടുവന്ന് കൊന്നുകളഞ്ഞു. “പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ പൗത്രനാണല്ലോ ഇവൻ,” എന്നു പറഞ്ഞ് അവർ അദ്ദേഹത്തിന്റെ ജഡം സംസ്കരിച്ചു. അങ്ങനെ അഹസ്യാവിന്റെ കുടുംബത്തിൽ, രാജത്വം നിലനിർത്താൻമാത്രം ശക്തരായ ആരും അവശേഷിച്ചില്ല.
൯പിന്നെ അവൻ അഹസ്യാവിനെ അന്വേഷിച്ചു; അവൻ ശമര്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവർ അവനെ പിടിച്ച് യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്ന് കൊന്നുകളഞ്ഞു; പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞ് അവർ അവനെ അടക്കം ചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തിൽ രാജ്യഭരണം ഏൽപ്പാൻ ആരും ഇല്ലാതെയായി.
10 തന്റെ മകൻ മരിച്ചു എന്ന് അഹസ്യാവിന്റെ അമ്മയായ അഥല്യാ കണ്ടപ്പോൾ, അവൾ യെഹൂദ്യയിലെ രാജകുടുംബത്തെ മുഴുവൻ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങി.
൧൦അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ട് യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
11 എന്നാൽ യെഹോരാംരാജാവിന്റെ മകളായ യെഹോശേബാ കൊലചെയ്യപ്പെടാൻപോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ രഹസ്യമായി എടുത്തുകൊണ്ടുപോയി. അവൾ ആ കുഞ്ഞിനെയും അവന്റെ ധാത്രിയെയും ഒരു കിടപ്പുമുറിയിൽ ഒളിപ്പിച്ചു. യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയും ആയിരുന്ന യെഹോശേബാ അഹസ്യാവിന്റെ സഹോദരി ആയിരുന്നതിനാൽ അവൾ ആ ശിശുവിനെ ഒളിപ്പിച്ചു. അതിനാൽ അഥല്യയ്ക്ക് അവനെ കൊല്ലുന്നതിനു കഴിഞ്ഞില്ല.
൧൧എന്നാൽ രാജകുമാരിയായ യെഹോശബത്ത്, കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകൻ യോവാശിനെ രഹസ്യമായി എടുത്ത്, അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തിൽ ഒളിപ്പിച്ചു. ഇങ്ങനെ യെഹോരാം രാജാവിന്റെ മകളും യെഹോയാദാ പുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത് അവൾ അഹസ്യാവിന്റെ സഹോദരിയല്ലോ അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന് അവനെ ഒളിപ്പിച്ചു.
12 അങ്ങനെ യോവാശ് അവന്റെ ധാത്രിയോടൊപ്പം ദൈവാലയത്തിൽ ആറുവർഷം ഒളിവിൽ താമസിച്ചു. ആ കാലയളവിൽ അഥല്യായായിരുന്നു രാജ്യം ഭരിച്ചിരുന്നത്.
൧൨അഥല്യാ യെഹൂദാദേശം ഭരിച്ച ആറ് സംവൽസരങ്ങൾ യോവാശ് അവരോട് കൂടെ ദൈവാലയത്തിൽ ഒളിച്ചിരുന്നു.