< 1 ശമൂവേൽ 31 >

1 ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്തു; ഇസ്രായേല്യർ അവരുടെമുമ്പിൽനിന്നു തോറ്റോടി. അനേകർ കൊല്ലപ്പെട്ട്, ഗിൽബോവാപർവതത്തിൽ വീണു.
അപ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപർവ്വതത്തിൽ മരിച്ചുവീണു.
2 ഫെലിസ്ത്യർ ശൗലിനെയും പുത്രന്മാരെയും പിൻതുടർന്നു ചെന്നു. ശൗലിന്റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശൂവയെയും അവർ വധിച്ചു.
ഫെലിസ്ത്യർ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തുടർന്നു; ഫെലിസ്ത്യർ ശൌലിന്റെ പുത്രന്മാരായ യോനാഥാൻ, അബീനാദാബ്, മല്‍ക്കീശൂവ എന്നിവരെ കൊന്നു.
3 ആക്രമണം ശൗലിനുചുറ്റും അതിഭീകരമായിത്തീർന്നു; വില്ലാളികൾ ശൗലിന്റെ രക്ഷാനിര ഭേദിച്ചുകടന്ന് അദ്ദേഹത്തെ മാരകമായി മുറിവേൽപ്പിച്ചു.
എന്നാൽ സൈന്യം ശൌലിന്റെ നേരെ ഏറ്റവും ശക്തിപ്പെട്ടു; വില്ലാളികൾ അവനെ ഉപദ്രവിച്ച്, മാരകമായി മുറിവേൽപ്പിച്ചു.
4 ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നീ നിന്റെ വാളൂരി എന്നെ പിളർക്കുക; അല്ലെങ്കിൽ പരിച്ഛേദനമില്ലാത്ത ഈ കൂട്ടർവന്ന് എന്നെ പിളർക്കുകയും അപമാനിക്കുകയും ചെയ്യും.” എന്നാൽ ശൗലിന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെടുകയാൽ അപ്രകാരം ചെയ്തില്ല. അതിനാൽ ശൗൽ തന്റെ സ്വന്തം വാൾ പിടിച്ച് അതിന്മേൽ വീണു.
ശൌല്‍ തന്റെ ആയുധവാഹകനോട്: “ഈ അഗ്രചർമ്മികൾ എന്നെ കുത്തിക്കൊല്ലുകയും അപമാനിക്കുകയും ചെയ്യാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കുത്തുക” എന്നു പറഞ്ഞു. ആയുധവാഹകൻ ഭയപ്പെട്ടതുകൊണ്ട് അവൻ അങ്ങനെ ചെയ്തില്ല; അതുകൊണ്ട് ശൌല്‍ ഒരു വാൾ പിടിച്ച് അതിന്മേൽ വീണു.
5 ശൗൽ മരിച്ചെന്ന് ആയുധവാഹകൻ കണ്ടപ്പോൾ അയാളും തന്റെ വാളിന്മേൽ വീണ് അദ്ദേഹത്തോടൊപ്പം മരിച്ചു.
ശൌല്‍ മരിച്ചു എന്ന് അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ അവനും അങ്ങനെ തന്നെ തന്റെ വാളിന്മേൽ വീണ് അവനോടുകൂടെ മരിച്ചു.
6 അങ്ങനെ, ശൗലും മൂന്നുപുത്രന്മാരും ആയുധവാഹകനും മറ്റാളുകളും എല്ലാം അന്ന് ഒരേദിവസംതന്നെ ഒരുമിച്ചു മരിച്ചു.
അങ്ങനെ ശൌലും, അവന്റെ മൂന്നു പുത്രന്മാരും, അവന്റെ ആയുധവാഹകനും, അവന്റെ ആളുകൾ ഒക്കെയും അന്നുതന്നെ ഒന്നിച്ച് മരിച്ചു. യിസ്രായേല്യർ ഓടിപ്പോയി.
7 ഇസ്രായേൽസൈന്യം തോറ്റോടിയെന്നും ശൗലും പുത്രന്മാരും ഗിൽബോവ പർവതത്തിൽ വീണെന്നും താഴ്വരയിലും യോർദാനക്കരെയും ഉള്ള ഇസ്രായേല്യർ കണ്ടു. അതുകൊണ്ട് അവർ തങ്ങളുടെ പട്ടണങ്ങൾ ഉപേക്ഷിച്ച് പലായനംചെയ്തു. ഫെലിസ്ത്യർ വന്ന് അവിടങ്ങളിൽ പാർപ്പുറപ്പിക്കുകയും ചെയ്തു.
ശൌലും പുത്രന്മാരും മരിച്ചു എന്ന് താഴ്വരയുടെ അപ്പുറത്തും യോർദ്ദാനക്കരെയും ഉള്ള യിസ്രായേല്യർ അറിഞ്ഞപ്പോൾ അവർ പട്ടണങ്ങളെ ഉപേക്ഷിച്ച് ഓടിപ്പോകുകയും ഫെലിസ്ത്യർ വന്ന് അവിടെ പാർക്കുകയും ചെയ്തു.
8 അടുത്തദിവസം കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിയാൻ ഫെലിസ്ത്യർ വന്നപ്പോൾ ശൗലും മൂന്നുപുത്രന്മാരും ഗിൽബോവാപർവതത്തിൽ വീണുകിടക്കുന്നതു കണ്ടു.
പിറ്റേദിവസം ഫെലിസ്ത്യർ കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൌലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നത് കണ്ടു.
9 അവർ അദ്ദേഹത്തിന്റെ തല വെട്ടി ആയുധവർഗം അഴിച്ചെടുത്തു; തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനമധ്യത്തിലും ഈ വാർത്ത പ്രസിദ്ധംചെയ്യുന്നതിനായി അവർ ഫെലിസ്ത്യദേശത്തെല്ലാം സന്ദേശവാഹകരെ അയച്ചു.
അവർ ശൌലിന്റെ തലവെട്ടി, അവന്റെ ആയുധവർഗ്ഗം അഴിച്ചെടുത്ത് തങ്ങളുടെ ക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വാർത്ത അറിയിക്കേണ്ടതിന് ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ച്.
10 ശൗലിന്റെ ആയുധവർഗം അവർ അസ്തരോത്തിന്റെ ക്ഷേത്രത്തിൽ വെച്ചു; അദ്ദേഹത്തിന്റെ ഉടൽ ബേത്-ശയാന്റെ മതിലിനോടുചേർത്ത് കെട്ടിനിർത്തി.
൧൦അവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്ത് ദേവിയുടെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ശരീരം അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.
11 ഫെലിസ്ത്യർ ശൗലിനോടു ചെയ്തത് യാബേശ്-ഗിലെയാദ് നിവാസികൾ കേട്ടപ്പോൾ
൧൧എന്നാൽ ഫെലിസ്ത്യർ ശൌലിനോട് ചെയ്തത് ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ
12 അവരിലെ പരാക്രമശാലികളെല്ലാം രാത്രിമുഴുവൻ സഞ്ചരിച്ച് ബേത്-ശയാനിലെത്തി. അവർ ശൗലിന്റെയും പുത്രന്മാരുടെയും ഉടലുകൾ ബേത്-ശയാനിലെ മതിലിൽനിന്നും അഴിച്ചിറക്കി യാബേശിലേക്കു കൊണ്ടുവന്ന് അവരെ അവിടെ ദഹിപ്പിച്ചു.
൧൨ശൂരന്മാരായ എല്ലാവരും രാത്രി നടന്നുചെന്ന് ബേത്ത്-ശാന്റെ ചുവരിൽനിന്ന് ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്ത് യാബേശിൽ കൊണ്ടുവന്ന് അവിടെവെച്ച് ദഹിപ്പിച്ചു.
13 അതിനുശേഷം അവരുടെ അസ്ഥികളെടുത്ത് അവർ യാബേശിലെ ഒരു പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ സംസ്കരിക്കുകയും ഏഴുദിവസം ഉപവസിക്കുകയും ചെയ്തു.
൧൩അവരുടെ അസ്ഥികളെ അവർ എടുത്ത് യാബേശിലെ പിചുല എന്ന് പേരുള്ള വൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴ് ദിവസം ഉപവസിച്ചു.

< 1 ശമൂവേൽ 31 >