< 1 ശമൂവേൽ 24 >

1 ഫെലിസ്ത്യരെ തുരത്തിയിട്ട് ശൗൽ മടങ്ങിവന്നപ്പോൾ, “ദാവീദ് എൻ-ഗെദി മരുഭൂമിയിലുണ്ട്” എന്ന് അദ്ദേഹത്തിന് അറിവുകിട്ടി.
ശൌല്‍ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ട് മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദി മരുഭൂമിയിൽ ഉണ്ടെന്ന് അവനു അറിവുകിട്ടി.
2 ഇസ്രായേലിൽനിന്നെല്ലാമായി തെരഞ്ഞെടുത്ത മൂവായിരം ആളുകളെയും കൂട്ടി ശൗൽ ദാവീദിനെയും അനുയായികളെയും തെരയുന്നതിനായി കാട്ടാടിൻ പാറക്കെട്ടുകളുടെ അടുത്തേക്കുപോയി.
അപ്പോൾ ശൌല്‍ എല്ലാ യിസ്രായേലിൽനിന്നും തെരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാടുകളുടെ പാറകളിൽ ചെന്നു.
3 അദ്ദേഹം വഴിയരികിലുള്ള ആട്ടിൻതൊഴുത്തുകളുടെ അടുത്തെത്തി. അവിടെ ഒരു ഗുഹയുണ്ടായിരുന്നു. വിസർജനാവശ്യത്തിന് ശൗൽ അതിൽ കടന്നു. ദാവീദും ആളുകളും ആ ഗുഹയുടെ ഏറ്റവും ഉള്ളിലുണ്ടായിരുന്നു.
അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌല്‍ വിസർജ്ജനത്തിനായി അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ താമസിച്ചിരുന്നു.
4 ദാവീദിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്: “‘ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം,’ എന്ന് യഹോവ അരുളിച്ചെയ്ത ദിനം ഇതാ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റുചെന്ന് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
ദാവീദിന്റെ ആളുകൾ അവനോട്: “ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിന്റെ ഇഷ്ടംപോലെ അവനോട് ചെയ്യാം എന്ന് യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൌലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
5 അദ്ദേഹത്തിന്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുത്തതിനാൽ പിന്നീടു ദാവീദിന് മനസ്സാക്ഷിക്കുത്തുണ്ടായി.
എന്നാൽ ശൌലിന്റെ മേലങ്കിയുടെ അറ്റം മുറിച്ചുകളഞ്ഞതുകൊണ്ട് ദാവീദിന്റെ മനസ്സിൽ വേദനയുണ്ടായി.
6 അദ്ദേഹം തന്റെ അനുയായികളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനനുനേരേ ഇത്തരമൊരു കൃത്യം ചെയ്യാനോ അദ്ദേഹത്തിനെതിരേ കൈയുയർത്താനോ യഹോവ എന്നെ അനുവദിക്കാതിരിക്കട്ടെ. അദ്ദേഹം യഹോവയുടെ അഭിഷിക്തനാണല്ലോ.”
അവൻ തന്റെ ആളുകളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന് എതിരായി ഒരു ദോഷവും ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ” എന്നു പറഞ്ഞു.
7 ഈ വാക്കുകൾകൊണ്ട് ദാവീദ് തന്റെ ആളുകളെ തടഞ്ഞു; ശൗലിനെ ആക്രമിക്കാൻ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹ വിട്ട് തന്റെ വഴിക്കു പോകുകയും ചെയ്തു.
ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ച് നിയന്ത്രിച്ചു; ശൌലിനെ ദ്രോഹിക്കുവാൻ അവരെ അനുവദിച്ചില്ല. ശൌല്‍ ഗുഹയിൽനിന്ന് ഇറങ്ങി തന്റെ വഴിക്ക് പോയി.
8 അപ്പോൾ ദാവീദും ഗുഹവിട്ടിറങ്ങി പിന്നാലെചെന്ന്, “എന്റെ യജമാനനായ രാജാവേ!” എന്നു വിളിച്ചു. ശൗൽ പിറകോട്ടു തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് അദ്ദേഹത്തെ നമസ്കരിച്ചു.
ദാവീദും ഗുഹയിൽനിന്ന് പുറത്തിറങ്ങി ശൌലിനോട്: “എന്റെ യജമാനനായ രാജാവേ” എന്നു വിളിച്ചു. ശൌല്‍ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് നമസ്കരിച്ചു.
9 അദ്ദേഹം ശൗലിനോടു പറഞ്ഞു: “‘ദാവീദ് അങ്ങയെ ദ്രോഹിക്കാൻ തുനിഞ്ഞിരിക്കുന്നു,’ എന്ന് ആളുകൾ പറയുന്ന വാക്കുകൾ അങ്ങെന്തിനു കേൾക്കുന്നു?
ദാവീദ് ശൌലിനോട്: “ദാവീദ് നിനക്ക് ദോഷം ചെയ്യുന്നു എന്ന് പറയുന്നവരുടെ വാക്ക് നീ വിശ്വസിക്കുന്നത് എന്ത്?
10 ഇന്ന് ഈ ഗുഹയിൽവെച്ച് യഹോവ എപ്രകാരം അങ്ങയെ എന്റെ കൈകളിൽ ഏൽപ്പിച്ചുതന്നു എന്ന് അങ്ങ് സ്വന്തം കണ്ണാലെ കണ്ടിരിക്കുന്നു. അങ്ങയെ വധിക്കണമെന്ന് ചിലർ എന്നെ നിർബന്ധിച്ചു. എന്നാൽ ഞാൻ അങ്ങയെ രക്ഷിച്ചു. ‘ഞാൻ എന്റെ യജമാനനെതിരേ കൈയുയർത്തുകയില്ല; കാരണം അദ്ദേഹം യഹോവയുടെ അഭിഷിക്തനാണ്,’ എന്നു ഞാൻ അവരോടു പറഞ്ഞു.
൧൦യഹോവ ഇന്ന് ഗുഹയിൽവച്ച് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്ന് നീ അറിഞ്ഞാലും; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഒരംശം പോലും ഞാൻ കയ്യെടുക്കുകയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.
11 എന്റെ പിതാവേ, നോക്കൂ! എന്റെ കൈയിൽ അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം കണ്ടാലും! ഞാനങ്ങയുടെ മേലങ്കിയുടെ അറ്റം മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാൽ ഞാൻ തെറ്റുകാരനോ ദ്രോഹിയോ അല്ലെന്ന് അങ്ങ് മനസ്സിലാക്കിയാലും. എന്നാൽ അങ്ങ് എന്റെ ജീവനെ വേട്ടയാടി നടക്കുന്നു.
൧൧എന്റെ പിതാവേ, എന്റെ കയ്യിലുള്ള നിന്റെ മേലങ്കിയുടെ അറ്റം ഇതാ കണ്ടാലും; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിച്ചു. എന്നിട്ടും ഞാൻ നിന്നെ കൊന്നില്ല. അതുകൊണ്ട് എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോട് പാപം ചെയ്തിട്ടുമില്ല എന്ന് നീ അറിഞ്ഞുകൊള്ളുക. പക്ഷേ നീയോ എന്നെ കൊല്ലുവാൻ അവസരം തേടിനടക്കുന്നു.
12 അങ്ങേക്കും എനിക്കും മധ്യേ യഹോവ ന്യായംവിധിക്കട്ടെ. അങ്ങ് എന്നോടു ചെയ്യുന്ന ദ്രോഹത്തിന് യഹോവ പകരം ചോദിക്കട്ടെ. എന്നാൽ എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല.
൧൨യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
13 ‘ദുഷ്ടത ദുഷ്ടനിൽനിന്ന് വരുന്നു,’ എന്നല്ലോ പഴമൊഴി. അതുകൊണ്ട് എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല.
൧൩“ദുഷ്ടത ദുഷ്ടനിൽനിന്ന് പുറപ്പെടുന്നു” എന്നല്ലോ പഴഞ്ചൊല്ല് പറയുന്നത്; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
14 “ഇസ്രായേൽരാജാവ് ആർക്കെതിരേയാണു പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിൻതുടരുന്നത്? ഒരു ചത്ത പട്ടിയെ, ഒരു ചെള്ളിനെയല്ലേ?
൧൪ആരെ തേടിയാകുന്നു യിസ്രായേൽ രാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാകുന്നു പിന്തുടരുന്നത്? ഒരു ചത്തനായയെ, ഒരു ചെള്ളിനെ അല്ലയോ?
15 യഹോവ നമുക്ക് ന്യായാധിപനായിരുന്ന് ആരുടെ വശത്താണ് ന്യായം എന്ന് വിധിക്കട്ടെ! അവിടന്ന് എന്റെ ഭാഗം പരിഗണിച്ച് അതു ശരിയെന്ന് വിധിക്കട്ടെ! അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചുകൊണ്ട് യഹോവ എന്നെ കുറ്റവിമുക്തനാക്കട്ടെ!”
൧൫അതുകൊണ്ട് യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ. എന്റെ കാര്യം പരിശോധിച്ച്, വാദിച്ച് എന്നെ നിന്റെ കയ്യിൽനിന്ന് വിടുവിക്കുകയും ചെയ്യുമാറാകട്ടെ.
16 ദാവീദ് ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ “എന്റെ മകനേ! ദാവീദേ! ഇതു നിന്റെ സ്വരമോ?” എന്നു ചോദിച്ച് ശൗൽ പൊട്ടിക്കരഞ്ഞു.
൧൬ദാവീദ് ശൌലിനോട് ഈ വാക്കുകൾ സംസാരിച്ച് തീർന്നശേഷം ശൌല്‍: “എന്റെ മകനേ, ദാവീദേ, ഇത് നിന്റെ ശബ്ദമോ” എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു.
17 അദ്ദേഹം പറഞ്ഞു: “നീ എന്നെക്കാൾ നീതിമാൻ! ഞാൻ നിന്നോടു തിന്മ പ്രവർത്തിച്ചു; എന്നാൽ നീയോ, നന്മ പകരം ചെയ്തിരിക്കുന്നു.
൧൭പിന്നെ അവൻ ദാവീദിനോട്: “നീ എന്നെക്കാൾ നീതിമാൻ ആകുന്നു. കാരണം ഞാൻ നിനക്ക് തിന്മ ചെയ്തപ്പോൾ, അതിനുപകരം നീ എനിക്ക് നന്മ ചെയ്തിരിക്കുന്നു.
18 എന്റെനേരേ പ്രവർത്തിച്ച നന്മ നീയിപ്പോൾ പ്രസ്താവിച്ചല്ലോ! യഹോവ എന്നെ നിന്റെ കൈയിൽ ഏൽപ്പിച്ചു; നീയോ, എന്നെ കൊന്നുകളഞ്ഞില്ല.
൧൮യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചിട്ടും, നീ എന്നെ കൊല്ലാതെ വിട്ടതിനാൽ, നീ എനിക്ക് നന്മ ചെയ്തതായി ഇന്ന് കാണിച്ചിരിക്കുന്നു.
19 ശത്രുവിനെ കൈയിൽ കിട്ടിയാൽ ആരെങ്കിലും അവനെ വെറുതേ വിടുമോ? നീ ഇന്ന് എന്റെനേരേ കാണിച്ച നന്മയ്ക്ക് യഹോവ പ്രതിഫലം നൽകുമാറാകട്ടെ!
൧൯ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിടുമോ? നീ ഇന്ന് എനിക്ക് ചെയ്തതിന് പകരം യഹോവ നിനക്ക് നന്മ ചെയ്യട്ടെ.
20 നീ രാജാവാകുമെന്നും ഇസ്രായേലിന്റെ രാജത്വം നിന്റെ കരങ്ങളിൽ സ്ഥിരമാകുമെന്നും ഞാനറിയുന്നു.
൨൦എന്നാൽ നീ തീർച്ചയായും രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്ന് ഞാൻ അറിയുന്നു.
21 എന്റെ പിൻഗാമികളെ നീ ഛേദിച്ചുകളയുകയില്ലെന്നും എന്റെ പിതൃഭവനത്തിൽനിന്നും എന്റെ പേരു തുടച്ചുമാറ്റുകയില്ലെന്നും ഇപ്പോൾ യഹോവയുടെ നാമത്തിൽ ശപഥംചെയ്യുക.”
൨൧അതുകൊണ്ട് നീ എനിക്ക് ശേഷം എന്റെ സന്തതിയെ മുഴുവനും നശിപ്പിച്ച്, എന്റെ പേര് പിതൃഭവനത്തിൽ നിന്ന് മായിച്ചു കളയുകയില്ല എന്ന് യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോട് സത്യം ചെയ്യണം”.
22 അങ്ങനെ ദാവീദ് ശൗലിനോടു ശപഥംചെയ്തു. അതിനുശേഷം ശൗൽ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ദാവീദും അനുയായികളും തങ്ങളുടെ സങ്കേതത്തിലേക്കും മടങ്ങി.
൨൨അങ്ങനെ ദാവീദ് ശൌലിനോട് സത്യംചെയ്തു. ശൌല്‍ അരമനയിലേയ്ക്ക് പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.

< 1 ശമൂവേൽ 24 >