< 1 ദിനവൃത്താന്തം 25 >

1 ദാവീദ് തന്റെ സൈന്യാധിപന്മാരുമായി കൂടിയാലോചിച്ച് ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരിൽ ചിലരെ പ്രവചനശുശ്രൂഷയ്ക്കായി വേർതിരിച്ചു. വീണ, കിന്നരം, ഇലത്താളം ഇവയുടെ അകമ്പടിയോടുകൂടി അവർ ഈ ശുശ്രൂഷ നിർവഹിക്കണമായിരുന്നു. ഈ ശുശ്രൂഷ നിർവഹിച്ച ആളുകളുടെ പേരുവിവരം ഇപ്രകാരമാണ്: 2 ആസാഫിന്റെ പുത്രന്മാരിൽനിന്ന്: സക്കൂർ, യോസേഫ്, നെഥന്യാവ്, അശരേലാ, ഇവർ ആസാഫിന്റെ നിർദേശമനുസരിച്ച് രാജാവിന്റെ മേൽനോട്ടത്തിൽ പ്രവചനശുശ്രൂഷ ചെയ്തിരുന്നു. 3 യെദൂഥൂനുവേണ്ടി അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്: ഗെദല്യാവ്, സെരി, യെശയ്യാവ്, ശിമെയി, ഹശബ്യാവ്, മത്ഥിഥ്യാവ്—ആകെ ആറുപേർ. ഇവർ പ്രവചിച്ചത് തങ്ങളുടെ പിതാവായ യെദൂഥൂന്റെ മേൽനോട്ടത്തിലായിരുന്നു. കിന്നരംമീട്ടി യഹോവയ്ക്കു നന്ദിയും സ്തുതിയും അർപ്പിച്ചുകൊണ്ടായിരുന്നു അവർ ശുശ്രൂഷ നിറവേറ്റിയിരുന്നത്. 4 ഹേമാനുവേണ്ടി, അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്: ബുക്കിയാവ്, മത്ഥന്യാവ്, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവ്, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യോശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് 5 ഇവരെല്ലാം രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാരായിരുന്നു. ഹേമാനെ ഉന്നതനാക്കുമെന്ന് ദൈവം നൽകിയ വാഗ്ദാനത്തിന്റെ ഫലമായി അവനു നൽകപ്പെട്ടവരായിരുന്നു ഇവർ. ദൈവം ഹേമാന് പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും പ്രദാനംചെയ്തു. 6 ഈ മൂന്നു ഗണത്തിലുംപെട്ട ഇവരെല്ലാം യഹോവയുടെ ആലയത്തിൽ ഇലത്താളങ്ങളും വീണയും കിന്നരവും ഉപയോഗിച്ച് ദൈവത്തിന്റെ മന്ദിരത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കുവേണ്ടതായ സംഗീതം പകർന്നു. ഇവരെല്ലാം താന്താങ്ങളുടെ പിതാക്കന്മാരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചത്. ആസാഫും യെദൂഥൂനും ഹേമാനും രാജാവിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 7 അവരെല്ലാവരും തങ്ങളുടെ ബന്ധുജനങ്ങളോടു ചേർന്ന് യഹോവയ്ക്കു സംഗീതം ആലപിക്കുന്നതിൽ തഴക്കംവന്നവരും വിദഗ്ദ്ധരും ആയിരുന്നു. അവരുടെ എണ്ണം ആകെ 288 ആയിരുന്നു. 8 ചെറുപ്പക്കാരും മുതിർന്നവരും അധ്യാപകരും അധ്യേതാക്കളും ഒരുപോലെ നറുക്കിട്ട് താന്താങ്ങളുടെ ശുശ്രൂഷ നിശ്ചയിച്ചു. 9 ആസാഫിനുവേണ്ടിയുള്ള ആദ്യത്തെ നറുക്ക് യോസേഫിനു വീണു. അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ രണ്ടാമത്തേത് ഗെദല്യാവിന് വീണു. അദ്ദേഹവും ബന്ധുക്കളും പുത്രന്മാരുംകൂടി പന്ത്രണ്ടുപേർ 10 മൂന്നാമത്തേത് സക്കൂറിനു വീണു. അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 11 നാലാമത്തേത് യിസ്രിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 12 അഞ്ചാമത്തേത് നെഥന്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 13 ആറാമത്തേത് ബുക്കിയാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 14 ഏഴാമത്തേത് യെശരേലെക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 15 എട്ടാമത്തേത് യെശയ്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 16 ഒൻപതാമത്തേത് മത്ഥന്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 17 പത്താമത്തേത് ശിമെയിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 18 പതിനൊന്നാമത്തേത് അസരെയേലിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 19 പന്ത്രണ്ടാമത്തേത് ഹശബ്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 20 പതിമ്മൂന്നാമത്തേത് ശൂബായേലിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 21 പതിന്നാലാമത്തേത് മത്ഥിഥ്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 22 പതിനഞ്ചാമത്തേത് യെരേമോത്തിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 23 പതിനാറാമത്തേത് ഹനന്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 24 പതിനേഴാമത്തേത് യോശ്ബെക്കാശയ്ക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 25 പതിനെട്ടാമത്തേത് ഹനാനിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 26 പത്തൊൻപതാമത്തേത് മല്ലോഥിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 27 ഇരുപതാമത്തേത് എലീയാഥെക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 28 ഇരുപത്തൊന്നാമത്തേത് ഹോഥീരിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 29 ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 30 ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ 31 ഇരുപത്തിനാലാമത്തേത് രോമംതി-ഏസെറിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ.

< 1 ദിനവൃത്താന്തം 25 >