< സംഖ്യാപുസ്തകം 26 >

1 ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും:
ബാധയ്ക്കുശേഷം യഹോവ മോശയോടും പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടും കൽപ്പിച്ചു:
2 യിസ്രായേൽമക്കളുടെ സർവ്വസഭയെയും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിൻ എന്നു കല്പിച്ചു.
“ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരും യുദ്ധപ്രാപ്തരുമായി ഇസ്രായേൽസമൂഹത്തിലാകെ ഉള്ളവരുടെ ജനസംഖ്യ പിതൃഭവനം തിരിച്ച് കണക്കാക്കുക.”
3 അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയിൽവെച്ചു അവരോടു:
യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും അവരോട് ഇപ്രകാരം പറഞ്ഞു:
4 യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരുടെ തുകയെടുപ്പിൻ എന്നു പറഞ്ഞു.
“യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ട് പ്രായമുള്ള പുരുഷന്മാരുടെ ജനസംഖ്യയെടുക്കുക.” ഈജിപ്റ്റിൽനിന്നും പുറപ്പെട്ട ഇസ്രായേല്യർ ഇവരായിരുന്നു:
5 യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്നു ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്നു പല്ലൂവ്യകുടുംബം;
ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ സന്തതികൾ: ഹാനോക്കിലൂടെ ഹാനോക്ക്യകുടുംബം; ഫല്ലുവിലൂടെ ഫല്ലൂവ്യകുടുംബം;
6 ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; കർമ്മിയിൽനിന്നു കർമ്മ്യകുടുംബം.
ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം; കർമിയിലൂടെ കർമ്യകുടുംബം.
7 ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തിമൂവായിരത്തെഴുനൂറ്റി മുപ്പതുപേർ.
ഇവയായിരുന്നു രൂബേന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 43,730 ആയിരുന്നു.
8 പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്.
ഫല്ലൂവിന്റെ പുത്രൻ എലീയാബ്.
9 എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവെക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവർ തന്നേ;
എലീയാബിന്റെ പുത്രന്മാർ നെമൂവേലും ദാഥാനും അബീരാമും ആയിരുന്നു. മോശയ്ക്കും അഹരോനും എതിരേ മത്സരിച്ചവരും യഹോവയ്ക്കെതിരേ മത്സരിച്ചപ്പോൾ കോരഹിന്റെ അനുയായികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഇസ്രായേല്യപ്രഭുക്കന്മാരായ ദാഥാനും അബീരാമും ഇവർതന്നെ.
10 ഭൂമി വായി തുറന്നു അവരെയും കോരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതുപേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായ്തീർന്നു.
ഭൂമി വായ്‌പിളർന്ന് കോരഹിനോടുകൂടെ അവരെ വിഴുങ്ങിക്കളഞ്ഞു. ഇരുനൂറ്റി അൻപത് പുരുഷന്മാർ അഗ്നിക്കിരയായ അവസരത്തിൽ അയാളുടെ അനുയായികൾ മരിച്ചു. അങ്ങനെ അവർ മുന്നറിയിപ്പിനുള്ള ഒരു ചിഹ്നമായിത്തീർന്നു.
11 എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.
എന്നാൽ കോരഹിന്റെ പുത്രന്മാർ ആ ദിവസം മരിച്ചില്ല.
12 ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: നെമൂവേലിൽനിന്നു നെമൂവേല്യകുടുംബം; യാമീനിൽനിന്നു യാമീന്യകുടുംബം; യാഖീനിൽനിന്നു യാഖീന്യകുടുംബം;
ശിമെയോന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: നെമൂവേലിലൂടെ നെമൂവേല്യകുടുംബം; യാമിനിലൂടെ യാമിന്യകുടുംബം; യാഖീനിലൂടെ യാഖീന്യകുടുംബം;
13 സേരഹിൽനിന്നു സേരഹ്യകുടുംബം; ശാവൂലിൽനിന്നു ശാവൂല്യകുടുംബം.
സേരഹിലൂടെ സേരഹ്യകുടുംബം; ശാവൂലിലൂടെ ശാവൂല്യകുടുംബം.
14 ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തീരായിരത്തിരുനൂറു പേർ.
ഇവയായിരുന്നു ശിമെയോന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 22,200 പുരുഷന്മാർ ആയിരുന്നു.
15 ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സെഫോനിൽനിന്നു സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്നു ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്നു ശൂനീയകുടുംബം;
ഗാദിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: സെഫോനിലൂടെ സെഫോന്യകുടുംബം; ഹഗ്ഗീയിലൂടെ ഹഗ്ഗീയകുടുംബം; ശൂനിയിലൂടെ ശൂനീയകുടുംബം;
16 ഒസ്നിയിൽനിന്നു ഒസ്നീയകുടുംബം; ഏരിയിൽനിന്നു ഏര്യകുടുംബം;
ഒസ്നിയിലൂടെ ഒസ്നീയകുടുംബം; ഏരിയിലൂടെ ഏര്യകുടുംബം;
17 അരോദിൽനിന്നു അരോദ്യകുടുംബം; അരേലിയിൽനിന്നു അരേല്യകുടുംബം.
അരോദിലൂടെ അരോദ്യകുടുംബം; അരേലിയിലൂടെ അരേല്യകുടുംബം.
18 അവരിൽ എണ്ണപ്പെട്ടവരായി ഗാദ്പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തഞ്ഞൂറുപേർ.
ഗാദിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 40,500 ആയിരുന്നു.
19 യെഹൂദയുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻദേശത്തുവെച്ചു മരിച്ചുപോയി.
ഏരും ഓനാനും യെഹൂദയുടെ പുത്രന്മാർ ആയിരുന്നു. എന്നാൽ അവർ കനാനിൽവെച്ചു മരിച്ചു.
20 യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശേലയിൽനിന്നു ശേലാന്യകുടുംബം; ഫേരെസിൽനിന്നു ഫേരെസ്യകുടുംബം; സേരഹിൽനിന്നു സേരഹ്യകുടുംബം.
യെഹൂദയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശേലഹിലൂടെ ശേലഹ്യകുടുംബം; ഫേരെസിലൂടെ ഫേരെസ്യകുടുംബം; സേരഹിലൂടെ സേരഹ്യകുടുംബം.
21 ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്നു ഹാമൂല്യകുടുംബം.
ഫേരെസിന്റെ സന്തതികൾ: ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം; ഹാമൂലിലൂടെ ഹാമൂല്യകുടുംബം.
22 അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്താറായിരത്തഞ്ഞൂറുപേർ.
യെഹൂദയുടെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 76,500 ആയിരുന്നു.
23 യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: തോലാവിൽ നിന്നു തോലാവ്യകുടുംബം; പൂവയിൽനിന്നു പൂവ്യകുടുംബം;
യിസ്സാഖാറിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: തോലാവിലൂടെ തോലാവ്യകുടുംബം; പൂവായിലൂടെ പൂവ്യകുടുംബം;
24 യാശൂബിൽനിന്നു യാശൂബ്യകുടുംബം; ശിമ്രോനിൽനിന്നു ശിമ്രോന്യകുടുംബം.
യാശൂബിലൂടെ യാശൂബ്യകുടുംബം; ശിമ്രോനിലൂടെ ശിമ്രോന്യകുടുംബം.
25 അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തുനാലായിരത്തി മുന്നൂറുപേർ.
യിസ്സാഖാർ പിതൃഭവനത്തിൽനിന്ന് ഉള്ളവർ ഇവരായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 64,300 ആയിരുന്നു.
26 സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സേരെദിൽനിന്നു സേരെദ്യകുടുംബം; ഏലോനിൽനിന്നു ഏലോന്യകുടുംബം; യഹ്ലേലിൽനിന്നു യഹ്ലേല്യകുടുംബം.
സെബൂലൂന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: സേരെദിലൂടെ സേരെദ്യകുടുംബം, ഏലോനിലൂടെ ഏലോന്യകുടുംബം, യഹ്ലെയേലിലൂടെ യഹ്ലെയേല്യകുടുംബം.
27 അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തഞ്ഞൂറുപേർ.
സെബൂലൂൻ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 60,500 ആയിരുന്നു.
28 യോസേഫിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: മനശ്ശെയും എഫ്രയീമും.
മനശ്ശെ, എഫ്രയീം എന്നിവരിലൂടെ യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
29 മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്നു മാഖീര്യകുടുംബം; മാഖീർ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്നു ഗിലെയാദ്യകുടുംബം.
മനശ്ശെയുടെ സന്തതികൾ: മാഖീരിലൂടെ മാഖീര്യകുടുംബം; മാഖീർ ഗിലെയാദിന്റെ പിതാവായിരുന്നു; ഗിലെയാദിലൂടെ ഗിലെയാദ്യകുടുംബം;
30 ഗിലെയാദിന്റെ പുത്രന്മാർ ആരെന്നാൽ: ഈയേസെരിൽ നിന്നു ഈയേസെര്യകുടുംബം; ഹേലെക്കിൽനിന്നു ഹേലെക്ക്യകുടുംബം.
ഗിലെയാദിന്റെ സന്തതികൾ: ഈയേസെരിലൂടെ ഈയേസെര്യകുടുംബം: ഹേലെക്കിലൂടെ ഹേലെക്ക്യകുടുംബം;
31 അസ്രീയേലിൽനിന്നു അസ്രീയേല്യകുടുംബം; ശേഖെമിൽനിന്നു ശേഖെമ്യകുടുംബം;
അസ്രീയേലിലൂടെ അസ്രീയേല്യകുടുംബം; ശേഖേമിലൂടെ ശേഖേമ്യകുടുംബം;
32 ശെമീദാവിൽനിന്നു ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്നു ഹേഫെര്യകുടുംബം.
ശെമീദാവിലൂടെ ശെമീദാവ്യകുടുംബം; ഹേഫെരിലൂടെ ഹേഫെര്യകുടുംബം.
33 ഹേഫെരിന്റെ മകനായ സെലോഫഹാദിന്നു പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
ഹേഫെരിന്റെ പുത്രൻ സെലോഫഹാദിനു പുത്രന്മാരില്ലായിരുന്നു; അദ്ദേഹത്തിനു പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പേരുകൾ: മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
34 അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തീരായിരത്തെഴുനൂറു പേർ.
മനശ്ശെയുടെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 52,700 ആയിരുന്നു.
35 എഫ്രയീമിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഥേലഹിൽനിന്നു ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്നു ബേഖെര്യകുടുംബം; തഹനിൽനിന്നു തഹന്യകുടുംബം,
എഫ്രയീമിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശൂഥേലഹിലൂടെ ശൂഥേലഹ്യകുടുംബം; ബേഖെരിലൂടെ ബേഖെര്യകുടുംബം; തഹനിലൂടെ തഹന്യകടുംബം,
36 ശൂഥേലഹിന്റെ പുത്രന്മാർ ആരെന്നാൽ: ഏരാനിൽനിന്നു ഏരാന്യകടുംബം.
ശൂഥേലഹിന്റെ സന്തതികൾ: ഏരാനിലൂടെ ഏരാന്യകുടുംബം.
37 അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തീരായിരത്തഞ്ഞൂറുപേർ. ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ പുത്രന്മാർ.
എഫ്രയീമിന്റെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 32,500 ആയിരുന്നു. ഇവയായിരുന്നു യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ.
38 ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ബേലയിൽനിന്നു ബേലാവ്യകുടുംബം; അസ്ബേലിൽനിന്നു അസ്ബേല്യകുടുംബം; അഹീരാമിൽനിന്നു അഹീരാമ്യകുടുംബം;
ബെന്യാമീന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ബേലയിലൂടെ ബേലാവ്യകുടുംബം; അശ്ബേലിലൂടെ അശ്ബേല്യകുടുംബം; അഹീരാമിലൂടെ അഹീരാമ്യകുടുംബം;
39 ശെഫൂമിൽനിന്നു ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്നു ഹൂഫാമ്യകുടുംബം.
ശൂപാമിലൂടെ ശൂപാമ്യകുടുംബം; ഹൂഫാമിലൂടെ ഹൂഫാമ്യകുടുംബം.
40 ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്നു അർദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം.
ആരെദ്, നയമാൻ എന്നിവരിലൂടെയുള്ള ബേലിയുടെ സന്തതികൾ: അർദിലൂടെ അർദ്യകുടുംബം. നാമാനിലൂടെ നാമാന്യകുടുംബം
41 ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറുപേർ.
ബെന്യാമീന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 45,600 ആയിരുന്നു.
42 ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഹാമിൽനിന്നു ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു.
ദാന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശൂഹാമിലൂടെ ശൂഹാമ്യകുടുംബം. ദാന്റെ കുടുംബങ്ങൾ ഇവയായിരുന്നു;
43 ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തുനാലായിരത്തി നാനൂറുപേർ.
അവയെല്ലാം ശൂഹാമ്യകുടുംബങ്ങളായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 64,400 ആയിരുന്നു.
44 ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വയിൽനിന്നു യിശ്വീയ കുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം.
ആശേരിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: യിമ്നായിലൂടെ യിമ്നീയകുടുംബം; യിശ്വിയിലൂടെ യിശ്വീയകുടുംബം; ബേരീയാവിലൂടെ ബേരീയാവ്യകുടുംബം;
45 ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം.
ബേരീയാവിന്റെ സന്തതികളിലൂടെ: ഹേബെരിലൂടെ ഹേബെര്യകുടുംബം; മൽക്കീയേലിലൂടെ മൽക്കീയേല്യകുടുംബം.
46 ആശേരിന്റെ പുത്രിക്കു സാറാ എന്നു പേർ.
ആശേരിന് സേരഹ് എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു.
47 ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തുമൂവായിരത്തി നാനൂറുപേർ.
ആശേരിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 53,400 ആയിരുന്നു.
48 നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യഹ്സേലിൽനിന്നു യഹ്സേല്യകുടുംബം; ഗൂനിയിൽനിന്നു ഗൂന്യകുടുംബം;
നഫ്താലിയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: യഹ്സേലിലൂടെ യഹ്സേല്യകുടുംബം; ഗൂനിയിലൂടെ ഗൂന്യകുടുംബം;
49 യേസെരിൽനിന്നു യേസെര്യകുടുംബം. ശില്ലോമിൽനിന്നു ശില്ലോമ്യകുടുംബം.
യെസെരിലൂടെ യെസെര്യകടുംബം; ശില്ലേമിലൂടെ ശില്ലേമ്യകുടുംബം.
50 ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി നാനൂറുപേർ.
ഇവയായിരുന്നു നഫ്താലിയുടെ കുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 45,400 ആയിരുന്നു.
51 യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ഇവർ ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതുപേർ.
ഇസ്രായേലിലെ പുരുഷന്മാരുടെ ആകെ എണ്ണം 6,01,730 ആയിരുന്നു.
52 പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
യഹോവ മോശയോട്,
53 ഇവർക്കു ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.
“ആളെണ്ണത്തിനൊത്തവണ്ണം ദേശം അവർക്ക് അവകാശമായി വിഭജിച്ചു കൊടുക്കണം.
54 ആളേറെയുള്ളവർക്കു അവകാശം ഏറെയും ആൾ കുറവുള്ളവർക്കു അവകാശം കുറെച്ചും കൊടുക്കേണം; ഓരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.
വലിയ കൂട്ടത്തിനു കൂടുതലും ചെറിയ കൂട്ടത്തിനു കുറവുമായി ഓഹരി കൊടുക്കുക. പട്ടികയിൽ പേരു ചേർക്കപ്പെട്ടവരുടെ എണ്ണത്തിനൊത്തവണ്ണം ഓരോരുത്തർക്കും അവരവരുടെ ഓഹരി ലഭിക്കണം.
55 ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവർക്കു അവകാശം ലഭിക്കേണം.
നറുക്കിട്ടുവേണം ദേശം വിഭജിക്കേണ്ടത്. പിതൃഗോത്രത്തിന്റെ പേരിൻപ്രകാരമായിരിക്കണം ഓരോ കൂട്ടത്തിനും ഓഹരി ലഭിക്കേണ്ടത്.
56 ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.
വലിയ കൂട്ടങ്ങൾക്കും ചെറിയ കൂട്ടങ്ങൾക്കും നറുക്കിലൂടെയാണ് ഓഹരി വിഭജിച്ചുകൊടുക്കേണ്ടത്.”
57 ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാര്യകുടുംബം.
പിതൃഭവനമായി എണ്ണപ്പെട്ട ലേവ്യർ ഇവരായിരുന്നു: ഗെർശോനിലൂടെ ഗെർശോന്യകുടുംബം; കെഹാത്തിലൂടെ കെഹാത്യകുടുംബം; മെരാരിയിലൂടെ മെരാര്യകുടുംബം.
58 ലേവ്യകുടുംബങ്ങൾ ആവിതു: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.
ഇവയും ലേവ്യകുടുംബങ്ങളായിരുന്നു: ലിബ്നീയകുടുംബം, ഹെബ്രോന്യകുടുംബം, മഹ്ലീയകുടുംബം, മൂശ്യകുടുംബം, കോരഹ്യകുടുംബം. അമ്രാമിന്റെ പിതാമഹനായിരുന്നു കെഹാത്ത്;
59 അമ്രാമിന്റെ ഭാര്യക്കു യോഖേബേദ് എന്നു പേർ; അവൾ മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകൾ; അവൾ അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു.
അമ്രാമിന്റെ ഭാര്യയുടെ പേര് യോഖേബേദ് എന്നായിരുന്നു. അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്കു ജനിച്ച മകൾ. അമ്രാമിന് അവൾ, അഹരോൻ, മോശ, അവരുടെ സഹോദരിയായ മിര്യാം എന്നിവരെ പ്രസവിച്ചു.
60 അഹരോന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു.
നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരുടെ പിതാവായിരുന്നു അഹരോൻ.
61 എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.
എന്നാൽ യഹോവയുടെമുമ്പാകെ അന്യാഗ്നി കത്തിച്ചതുകൊണ്ട് നാദാബും അബീഹൂവും മരിച്ചു.
62 ഒരു മാസം പ്രായംമുതൽ മേലോട്ടു അവരിൽ എണ്ണപ്പെട്ട ആണുങ്ങൾ ആകെ ഇരുപത്തുമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്കു അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.
ലേവ്യരിൽ ഒരുമാസമോ അതിലധികമോ പ്രായമായ ആണുങ്ങൾ 23,000 ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരെ എണ്ണിയില്ല; കാരണം അവരുടെ ഇടയിൽ അവർക്ക് യാതൊരവകാശവും ലഭിച്ചില്ല.
63 യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നേ.
യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും എണ്ണിയ ഇസ്രായേല്യർ ഇവരാണ്.
64 എന്നാൽ മോശെയും അഹരോൻപുരോഹിതനും സീനായിമരുഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.
മോശയും പുരോഹിതനായ അഹരോനുംകൂടി ഇസ്രായേൽമക്കളെ സീനായിമരുഭൂമിയിൽവെച്ച് എണ്ണിയപ്പോൾ എണ്ണപ്പെട്ടവരുടെ കൂട്ടത്തിൽ ഇവരിൽ ഒരാൾപോലും ഉണ്ടായിരുന്നില്ല.
65 അവർ മരുഭൂമിയിൽവെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.
അവർ നിശ്ചയമായും മരുഭൂമിയിൽ മരിച്ചുപോകുമെന്ന് അവരെക്കുറിച്ച് യഹോവ അരുളിച്ചെയ്തിരുന്നല്ലോ. അങ്ങനെ യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരാൾപോലും ശേഷിച്ചിരുന്നില്ല.

< സംഖ്യാപുസ്തകം 26 >