< സംഖ്യാപുസ്തകം 21 >

1 യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‌രാജാവു കേട്ടപ്പോൾ അവൻ യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.
അഥാരീം വഴിയായി ഇസ്രായേൽ വരുന്നു എന്നു തെക്കേദേശത്തു താമസിച്ചിരുന്ന കനാന്യരാജാവായ അരാദ് കേട്ടപ്പോൾ അയാൾ ഇസ്രായേല്യരെ ആക്രമിച്ച് അവരിൽ ചിലരെ പിടിച്ചുകൊണ്ടുപോയി.
2 അപ്പോൾ യിസ്രായേൽ യഹോവെക്കു ഒരു നേർച്ച നേർന്നു; ഈ ജനത്തെ നീ എന്റെ കയ്യിൽ ഏല്പിച്ചാൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.
അപ്പോൾ ഇസ്രായേൽ, “അവിടന്ന് ഈ ജനത്തെ ഞങ്ങളുടെ കൈകളിൽ ഏൽപ്പിച്ചുതരുമെങ്കിൽ ഞങ്ങൾ അവരുടെ പട്ടണങ്ങളെ ഉന്മൂലനംചെയ്യും” എന്ന് യഹോവയോട് ശപഥംചെയ്തു.
3 യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോർമ്മാ എന്നു പേരായി.
യഹോവ ഇസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ അവർക്ക് ഏൽപ്പിച്ചുകൊടുത്തു. അവർ അവരെയും അവരുടെ പട്ടണങ്ങളെയും നിശ്ശേഷം നശിപ്പിച്ചു; അങ്ങനെ ആ സ്ഥലത്തിനു ഹോർമാ എന്നു പേരായി.
4 പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിങ്കല്നിന്നു ചെങ്കടൽവഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.
ഏദോം ചുറ്റിപ്പോകേണ്ടതിനായി അവർ ഹോർ പർവതത്തിൽനിന്ന് ചെങ്കടലിലേക്കുള്ള വഴിയിലൂടെ യാത്രചെയ്തു. എന്നാൽ വഴിമധ്യേ ജനം അക്ഷമരായി.
5 ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.
അവർ ദൈവത്തിനും മോശയ്ക്കും വിരോധമായി സംസാരിച്ച്, “മരുഭൂമിയിൽ മരിക്കേണ്ടതിനു നിങ്ങൾ ഞങ്ങളെ എന്തിന് ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു? ഇവിടെ അപ്പവുമില്ല! വെള്ളവുമില്ല! ഈ നിസ്സാരഭക്ഷണം ഞങ്ങൾ വെറുക്കുന്നു!” എന്നു പറഞ്ഞു.
6 അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.
അപ്പോൾ യഹോവ അവരുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവ ജനത്തെ കടിച്ചു, ഇസ്രായേൽമക്കളിൽ അനേകംപേർ മരിച്ചു.
7 ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവെക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാർത്ഥിച്ചു.
ജനം മോശയുടെ അടുക്കൽവന്ന്, “ഞങ്ങൾ യഹോവയ്ക്കും താങ്കൾക്കും എതിരായി സംസാരിച്ചതിനാൽ ഞങ്ങൾ പാപംചെയ്തു. യഹോവ സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് അകറ്റേണ്ടതിനായി പ്രാർഥിക്കണമേ” എന്ന് അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ മോശ ജനത്തിനുവേണ്ടി പ്രാർഥിച്ചു.
8 യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.
യഹോവ മോശയോട്, “ഒരു വിഷസർപ്പത്തെ ഉണ്ടാക്കി ഒരു കൊടിമരത്തിൽ ഉയർത്തുക. സർപ്പദംശനമേറ്റ ഏതൊരാളും അതിൽ നോക്കിയാൽ ജീവിക്കും” എന്ന് അരുളിച്ചെയ്തു.
9 അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും.
അങ്ങനെ മോശ വെങ്കലംകൊണ്ട് ഒരു സർപ്പം ഉണ്ടാക്കി അതിനെ ഒരു കൊടിമരത്തിൽ ഉയർത്തിനിർത്തി. ഇതിനുശേഷം സർപ്പദംശനമേറ്റവർ വെങ്കലസർപ്പത്തെ നോക്കി; അവരെ മരണം കീഴടക്കിയില്ല.
10 അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.
ഇസ്രായേൽമക്കൾ തങ്ങളുടെ യാത്രതുടർന്ന് ഓബോത്തിൽ പാളയമടിച്ചു.
11 ഓബോത്തിൽനിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിന്നു നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.
അതിനുശേഷം അവർ ഓബോത്തിൽനിന്ന് യാത്രപുറപ്പെട്ട് സൂര്യോദയത്തിനുനേരേ മോവാബിന് അഭിമുഖമായുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമടിച്ചു.
12 അവിടെനിന്നു പുറപ്പെട്ടു സാരേദ് താഴ്‌വരയിൽ പാളയമിറങ്ങി.
അവിടെനിന്ന് അവർ മുമ്പോട്ടുനീങ്ങി സേരെദ് താഴ്വരയിൽ പാളയമടിച്ചു.
13 അവിടെനിന്നു പുറപ്പെട്ടു അമോര്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയിൽകൂടി ഒഴുകുന്ന അർന്നോൻതോട്ടിന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്നും അമോര്യർക്കും മദ്ധ്യേ മോവാബിന്നുള്ള അതിർ ആകുന്നു. അതുകൊണ്ടു:
അവർ അവിടെനിന്നു പുറപ്പെട്ട് അമോര്യരുടെ അതിർത്തിയിലേക്കു നീളുന്ന മരുഭൂമിയിലുള്ള അർന്നോൻനദിക്കു സമാന്തരമായി പാളയമടിച്ചു. മോവാബിന്റെയും അമോര്യരുടെയും പ്രദേശങ്ങൾക്ക് ഇടയിൽ മോവാബിന്റെ അതിർത്തിയാണ് അർന്നോൻ.
14 “സൂഫയിലെ വാഹേബും അർന്നോൻ താഴ്‌വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.
തന്മൂലം, “സൂഫയിലെ വാഹേബും അർന്നോൻ മലയിടുക്കുകളും
15 മോവാബിന്റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്‌വരച്ചരിവു” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.
മോവാബിന്റെ അതിർത്തിയിലുടനീളം ചാഞ്ഞുകിടക്കുന്ന ആർപട്ടണംവരെയുള്ള മലഞ്ചെരിവുകളും” എന്ന് യഹോവയുടെ യുദ്ധപുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
16 അവിടെനിന്നു അവർ ബേരിലേക്കു പോയി; യഹോവ മോശെയോടു: ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്കു വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അതു തന്നേ.
അവിടെനിന്ന് അവർ ബേരിലേക്കു പുറപ്പെട്ടു. “ജനങ്ങളെ വിളിച്ചുകൂട്ടുക, ഞാൻ അവർക്കു വെള്ളം കൊടുക്കും,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്ത കിണർ ഇതുതന്നെ.
17 ആ സമയത്തു യിസ്രായേൽ: “കിണറേ, പൊങ്ങിവാ; അതിന്നു പാടുവിൻ.
അപ്പോൾ ഇസ്രായേൽ ഈ ഗാനം ആലപിച്ചു: “കിണറേ, പൊങ്ങിവാ! അതിനെക്കുറിച്ചു പാടുക,
18 പ്രഭുക്കന്മാർ കുഴിച്ച കിണർ; ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും തങ്ങളുടെ ദണ്ഡുകൾകൊണ്ടും കുത്തിയ കിണർ” എന്നുള്ള പാട്ടു പാടി.
പ്രഭുക്കന്മാർ കുഴിച്ച കിണർ, ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും ദണ്ഡുകൾകൊണ്ടും കുത്തിയ കിണറിനെക്കുറിച്ചുതന്നെ.” ഇതിനുശേഷം അവർ മരുഭൂമിയിൽനിന്ന് മത്ഥാനയിലേക്കും
19 പിന്നെ അവർ മരുഭൂമിയിൽനിന്നു മത്ഥാനെക്കും മത്ഥാനയിൽനിന്നു നഹലീയേലിന്നും നഹലീയേലിൽനിന്നു
മത്ഥാനയിൽനിന്ന് നഹലീയേലിലേക്കും, നഹലീയേലിൽനിന്ന് ബാമോത്തിലേക്കും,
20 ബാമോത്തിന്നും ബാമോത്തിൽനിന്നു മോവാബിന്റെ പ്രദേശത്തുള്ള താഴ്‌വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്ര ചെയ്തു.
ബാമോത്തിൽനിന്ന് മോവാബിലെ താഴ്വരയിലേക്കും പോയി. അതു മരുഭൂമിക്ക് അഭിമുഖമായുള്ള പിസ്ഗകൊടുമുടിയുടെ താഴെയാണ്.
21 അവിടെനിന്നു യിസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു:
അവിടെനിന്ന് ഇസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു പറഞ്ഞു:
22 “ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞങ്ങൾ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങൾ നിന്റെ അതിർ കഴിയുംവരെ രാജപാതയിൽകൂടി തന്നേ പൊയ്ക്കൊള്ളാം.” എന്നു പറയിച്ചു.
“താങ്കളുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോപ്പിലോ കടക്കുകയോ കിണറ്റിൽനിന്ന് വെള്ളം കുടിക്കുകയോ ഇല്ല. താങ്കളുടെ ഭൂപ്രദേശം കടക്കുന്നതുവരെ ഞങ്ങൾ രാജപാതയിലൂടെമാത്രം യാത്രചെയ്യും.”
23 എന്നാൽ സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവൻ യാഹാസിൽ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു.
എന്നാൽ സീഹോൻ തന്റെ രാജ്യത്തിലൂടെ കടന്നുപോകാൻ ഇസ്രായേലിനെ അനുവദിച്ചില്ല. അയാൾ സൈന്യത്തെയെല്ലാം ഒന്നിച്ചുകൂട്ടി ഇസ്രായേലിനെതിരായി മരുഭൂമിയിലേക്കു പുറപ്പെട്ടു. യാഹാസിലെത്തിയപ്പോൾ അയാൾ ഇസ്രായേലിനോടു യുദ്ധംചെയ്തു.
24 യിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ടു വെട്ടി, അർന്നോൻ മുതൽ യബ്ബോക്ക്‌വരെയും അമ്മോന്യരുടെ അതിർവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളതു ആയിരുന്നു.
എന്നാൽ ഇസ്രായേൽ അയാളെ വാൾകൊണ്ടു കൊന്ന് അർന്നോൻമുതൽ യാബ്ബോക്കുവരെ അയാളുടെ ദേശം പിടിച്ചെടുത്തു. അമ്മോന്യരുടെ അതിരുവരെമാത്രമേ പിടിച്ചെടുത്തുള്ളൂ, കാരണം അവരുടെ അതിർത്തി കോട്ടകെട്ടി ബലപ്പെടുത്തിയിരുന്നു.
25 ഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോര്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാർത്തു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ.
ഹെശ്ബോനും അതിനുചുറ്റുമുള്ള സകലഗ്രാമങ്ങളുമടക്കം അമോര്യരുടെ എല്ലാ പട്ടണങ്ങളും ഇസ്രായേൽ പിടിച്ചടക്കി അവിടെ താമസമാക്കി.
26 ഹെശ്ബോൻ അമോര്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അർന്നോൻ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യിൽനിന്നു പിടിച്ചിരുന്നു.
അമോര്യരാജാവായ സീഹോന്റെ പട്ടണമായിരുന്നു ഹെശ്ബോൻ. അദ്ദേഹം മോവാബിൽ മുമ്പുണ്ടായിരുന്ന രാജാവിനോടു യുദ്ധംചെയ്ത് അർന്നോൻനദിവരെയുള്ള സകലഭൂപ്രദേശങ്ങളും പിടിച്ചടക്കിയിരുന്നു.
27 അതുകൊണ്ടു കവിവരന്മാർ പറയുന്നതു: “ഹെശ്ബോനിൽ വരുവിൻ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
അതുകൊണ്ടാണ് കവികൾ പറയുന്നത്: “ഹെശ്ബോനിലേക്കു വരിക, അതു വീണ്ടും പണിയപ്പെടട്ടെ; സീഹോന്റെ പട്ടണം പുനഃസ്ഥാപിക്കപ്പെടട്ടെ.
28 ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നഗരത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
“ഹെശ്ബോനിൽനിന്ന് അഗ്നി പുറപ്പെട്ടു, സീഹോന്റെ നഗരത്തിൽനിന്ന് ഒരു ജ്വാലയും. മോവാബിലെ ആർപട്ടണവും അർന്നോൻ ഗിരികളിലെ നിവാസികളെയും അതു ദഹിപ്പിച്ചു.
29 മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോര്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.
മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശ് ജനതയേ, നിങ്ങൾ നശിച്ചു! അയാൾ തന്റെ പുത്രന്മാരെ പലായിതരായും പുത്രിമാരെ അമോര്യരാജാവായ സീഹോന് അടിമകളായും കൈവിട്ടു.
30 ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻവരെ ഹെശ്ബോൻ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
“എന്നാൽ ഞങ്ങളവരെ തകർത്തുകളഞ്ഞു; ദീബോൻവരെ ഹെശ്ബോന്റെ അധീനതയിലുള്ളതെല്ലാം നശിപ്പിച്ചിരിക്കുന്നു. ഞങ്ങൾ അവരെ മെദേബായിലേക്കു നീളുന്ന നോഫാവരെയും തകർത്തിരിക്കുന്നു.”
31 ഇങ്ങനെ യിസ്രായേൽ അമോര്യരുടെ ദേശത്തു കുടിപാർത്തു.
അങ്ങനെ ഇസ്രായേൽ അമോര്യരുടെ ദേശത്തു താമസിച്ചു.
32 അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ചു; അവർ അതിന്റെ ഗ്രാമങ്ങളെ പിടിച്ചു അവിടെയുള്ള അമോര്യരെ ഓടിച്ചുകളഞ്ഞു.
മോശ യാസേരിലേക്കു ചാരന്മാരെ അയച്ചശേഷം, അതിനുചുറ്റുമുള്ള ജനാധിവാസകേന്ദ്രങ്ങളെ ഇസ്രായേൽ പിടിച്ചെടുത്ത് അവിടെ ഉണ്ടായിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.
33 പിന്നെ അവർ തിരിഞ്ഞു ബാശാൻ വഴിയായി പോയി; ബാശാൻ രാജാവായ ഓഗ് തന്റെ സകലജനവുമായി അവരുടെനേരെപുറപ്പെട്ടു എദ്രെയിൽ വെച്ചു പടയേറ്റു.
അതിനുശേഷം അവർ തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയേ കയറിപ്പോയി. അപ്പോൾ ബാശാൻരാജാവായ ഓഗും അദ്ദേഹത്തിന്റെ സർവസൈന്യവും അവരുടെനേരേ ചെന്ന് എദ്രെയിൽവെച്ചു യുദ്ധംചെയ്തു.
34 അപ്പോൾ യഹോവ മോശെയോടു: അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനിൽ പാർത്ത അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്നു അരുളിച്ചെയ്തു.
യഹോവ മോശയോട്, “അവനെ ഭയപ്പെടരുത്; ഞാൻ അവനെ അവന്റെ സർവസൈന്യത്തോടും അവന്റെ ദേശത്തോടുംകൂടി നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുതന്നെ നീ അവനോടും ചെയ്യുക” എന്ന് അരുളിച്ചെയ്തു.
35 അങ്ങനെ അവർ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.
അങ്ങനെ അവർ അയാളെ അയാളുടെ പുത്രന്മാരോടും സർവസൈന്യത്തോടുംകൂടെ നിശ്ശേഷം കൊന്നൊടുക്കി, ആരും ശേഷിച്ചില്ല. അവർ അവരുടെ ദേശം കൈവശമാക്കി.

< സംഖ്യാപുസ്തകം 21 >