< ഉല്പത്തി 43 >

1 എന്നാൽ ക്ഷാമം ദേശത്തു കഠിനമായി തീർന്നു.
ദേശത്തു ക്ഷാമം കഠിനമായിത്തീർന്നു.
2 അവർ മിസ്രയീമിൽനിന്നു കൊണ്ടുവന്ന ധാന്യം തിന്നു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോടു: നിങ്ങൾ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിൻ എന്നു പറഞ്ഞു.
ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ധാന്യം മുഴുവൻ ഭക്ഷിച്ചുതീർന്നപ്പോൾ അവരുടെ അപ്പൻ അവരോട്, “നിങ്ങൾ മടങ്ങിച്ചെന്ന് നമുക്കുവേണ്ടി കുറെ ധാന്യംകൂടി വാങ്ങിക്കൊണ്ടുവരിക” എന്നു പറഞ്ഞു.
3 അതിന്നു യെഹൂദാ അവനോടു പറഞ്ഞതു: നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
എന്നാൽ യെഹൂദാ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലെങ്കിൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല’ എന്ന് ആ മനുഷ്യൻ ഞങ്ങളോടു ഗൗരവമായി താക്കീതു ചെയ്തിട്ടുണ്ട്.
4 നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെകൂടെ അയച്ചാൽ ഞങ്ങൾ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം;
അങ്ങ് ഞങ്ങളുടെ സഹോദരനെ ഞങ്ങളോടുകൂടെ അയയ്ക്കുമെങ്കിൽ ഞങ്ങൾ ചെന്ന് അങ്ങേക്കുവേണ്ടി ധാന്യം വാങ്ങാം.
5 അയക്കാഞ്ഞാലോ ഞങ്ങൾ പോകയില്ല. നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
എന്നാൽ അങ്ങ് അവനെ അയയ്ക്കുന്നില്ലെങ്കിൽ ഞങ്ങൾ പോകുകയില്ല; ‘നിങ്ങളുടെ സഹോദരൻ നിങ്ങളുടെ കൂടെയില്ലെങ്കിൽ നിങ്ങൾ ഇനി എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.”
6 നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടെന്നു നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞു എനിക്കു ഈ ദോഷം വരുത്തിയതു എന്തിന്നു എന്നു യിസ്രായേൽ പറഞ്ഞു.
“ഞങ്ങൾക്കു മറ്റൊരു സഹോദരൻ ഉണ്ട് എന്ന് ആ മനുഷ്യനോടു പറഞ്ഞ് നിങ്ങൾ എനിക്ക് ഈ പ്രയാസം വരുത്തിവെച്ചതെന്തിന്?” ഇസ്രായേൽ ചോദിച്ചു.
7 അതിന്നു അവർ: നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പര്യമായി ചോദിച്ചതുകൊണ്ടു ഞങ്ങൾ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.
അതിന് അവർ ഉത്തരം പറഞ്ഞത്, “ആ മനുഷ്യൻ ഞങ്ങളോടു നമ്മെക്കുറിച്ചും നമ്മുടെ കുടുംബത്തെക്കുറിച്ചും വളരെ സൂക്ഷ്മമായി ചോദിച്ചു. ‘നിങ്ങളുടെ പിതാവു ജീവിച്ചിരിക്കുന്നോ? നിങ്ങൾക്കു മറ്റൊരു സഹോദരൻ ഉണ്ടോ?’ എന്നും അദ്ദേഹം ഞങ്ങളോടു ചോദിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പറയുകമാത്രമേ ചെയ്തിട്ടുള്ളൂ. ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൊണ്ടുവരിക’ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങൾ എങ്ങനെയാണ് അറിയുക?”
8 പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതു: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാൽ ഞങ്ങൾ പോകാം.
അപ്പോൾ യെഹൂദാ തന്റെ പിതാവായ ഇസ്രായേലിനോടു പറഞ്ഞു: “ഞങ്ങളും അങ്ങും ഞങ്ങളുടെ കുഞ്ഞുങ്ങളും മരിച്ചുപോകാതെ, ജീവിച്ചിരിക്കേണ്ടതിന് ബാലനെ എന്റെകൂടെ അയയ്ക്കുക, ഞങ്ങൾ ഉടനെതന്നെ പോകാം.
9 ഞാൻ അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ നിന്റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.
അവന്റെ സുരക്ഷിതത്വത്തിനു ഞാൻതന്നെ ഉറപ്പുതരുന്നു; അവനുവേണ്ടി ഞാൻ അങ്ങയോട് ഉത്തരവാദി ആയിരിക്കും. അവനെ ഞാൻ തിരികെക്കൊണ്ടുവന്ന് ഇവിടെ അങ്ങയുടെ സന്നിധിയിൽ നിർത്താത്തപക്ഷം ഞാൻ എന്റെ ആയുഷ്കാലം മുഴുവൻ അങ്ങയുടെമുമ്പാകെ അതിന്റെ ദോഷം വഹിച്ചുകൊള്ളാം.
10 ഞങ്ങൾ താമസിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ രണ്ടു പ്രാവശ്യം പോയിവരുമായിരുന്നു.
നാം ഇത്രയും കാലതാമസം വരുത്താതിരുന്നെങ്കിൽ ഞങ്ങൾക്ക് ഇതിനോടകം രണ്ടുതവണ പോയിവരാൻ കഴിയുമായിരുന്നു.”
11 അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞതു: അങ്ങനെയെങ്കിൽ ഇതു ചെയ്‌വിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിൻ.
അപ്പോൾ അവരുടെ പിതാവായ ഇസ്രായേൽ അവരോടു പറഞ്ഞു, “അങ്ങനെ നിർബന്ധമെങ്കിൽ ഇതു ചെയ്യുക—കുറെ സുഗന്ധപ്പശ, അൽപ്പം തേൻ, സുഗന്ധവസ്തുക്കൾ, മീറ, പിസ്താപ്പരിപ്പ്, ബദാം എന്നിങ്ങനെ—ഈ നാട്ടിലെ ഏറ്റവും നല്ല വസ്തുക്കളിൽ ചിലത് ആ മനുഷ്യനുള്ള സമ്മാനമായി നിങ്ങളുടെ സഞ്ചികളിൽ കരുതിവെക്കുക.
12 ഇരട്ടിദ്രവ്യവും കയ്യിൽ എടുത്തുകൊൾവിൻ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന ദ്രവ്യവും കയ്യിൽ തിരികെ കൊണ്ടുപോകുവിൻ; പക്ഷേ അതു കൈമറിച്ചലായിരിക്കും.
നിങ്ങളുടെ ചാക്കുകളിൽ വെച്ചിരുന്ന പണം തിരികെ കൊടുക്കേണ്ടതായതിനാൽ ഇരട്ടിത്തുകയും എടുക്കണം; ഒരുപക്ഷേ അതൊരു തെറ്റുപറ്റിയതാകാം.
13 നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ.
നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് ഉടൻതന്നെ പോകുക.
14 അവൻ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സർവ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ.
നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടൊപ്പം തിരികെപ്പോരാൻ അദ്ദേഹം അനുവദിക്കുംവിധം സർവശക്തനായ ദൈവം അദ്ദേഹത്തിന്റെ മുമ്പാകെ നിങ്ങളോടു കരുണ കാണിക്കുമാറാകട്ടെ. എനിക്കോ, എന്റെ മക്കൾ നഷ്ടപ്പെടുകയാണെങ്കിൽ അതും ആകട്ടെ!”
15 അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫിന്റെ മുമ്പിൽനിന്നു.
അങ്ങനെ അവർ സമ്മാനങ്ങളും ഇരട്ടിപ്പണവും എടുത്തു, ബെന്യാമീനെയും കൂട്ടിക്കൊണ്ട് ഈജിപ്റ്റിലേക്കു തിടുക്കത്തിൽ ചെന്ന്, യോസേഫിന്റെ മുമ്പിൽനിന്നു.
16 അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോൾ അവൻ തന്റെ ഗൃഹവിചാരകനോടു: നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവർ ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്തു ഒരുക്കിക്കൊൾക എന്നു കല്പിച്ചു.
അവരോടുകൂടെ ബെന്യാമീൻ ഉണ്ട് എന്നു കണ്ടിട്ട് യോസേഫ് തന്റെ വീട്ടിലെ കാര്യസ്ഥനോട്, “ഈ മനുഷ്യരെ എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ഒരു മൃഗത്തെ കൊന്ന് വിരുന്നൊരുക്കുകയും വേണം; അവർ ഇന്നത്തെ ഉച്ചഭക്ഷണം എന്നോടുകൂടെ കഴിക്കേണ്ടതാകുന്നു” എന്നു പറഞ്ഞു.
17 യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി.
യോസേഫ് പറഞ്ഞതുപോലെ ആ മനുഷ്യൻ ചെയ്തു, അവരെ യോസേഫിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
18 തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകയാൽ അവർ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു.
അവരെ അദ്ദേഹത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയപ്പോൾ, “നമ്മുടെ ചാക്കുകളിൽ, ഒന്നാമത്തെ പ്രാവശ്യം വെച്ചിരുന്ന പണംനിമിത്തം നമ്മെ ഇവിടെ കൊണ്ടുവന്നിരിക്കുന്നു. നമ്മെ കീഴ്പ്പെടുത്തി അടിമകളാക്കി പിടിച്ചുവെക്കാനും നമ്മുടെ കഴുതകളെ കൈവശമാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു,” എന്ന് ചിന്തിച്ച് അവർ ഭയപ്പെട്ടു.
19 അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്നു, വീട്ടുവാതിൽക്കൽവെച്ചു അവനോടു സംസാരിച്ചു:
അതുകൊണ്ട്, അവർ യോസേഫിന്റെ കാര്യസ്ഥന്റെ അടുക്കൽച്ചെന്ന് വീട്ടുവാതിൽക്കൽവെച്ച് അദ്ദേഹത്തോടു സംസാരിച്ചു:
20 യജമാനനേ, ആഹാരം കൊള്ളുവാൻ ഞങ്ങൾ മുമ്പെ വന്നിരുന്നു.
“യജമാനനേ, ഞങ്ങൾ ഇവിടെ ഒന്നാമത്തെ തവണ വന്നത് ഭക്ഷ്യസാധനം വാങ്ങുന്നതിനാണ്.
21 ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്കു അഴിച്ചപ്പോൾ ഓരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.
എന്നാൽ ഞങ്ങൾ രാത്രി ചെലവഴിക്കുന്നതിനു തങ്ങിയ സ്ഥലത്തുവെച്ചു ഞങ്ങളുടെ ചാക്കുകൾ തുറന്നപ്പോൾ ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിന്റെ വായ്ക്കൽ കൃത്യം തൂക്കത്തിൽത്തന്നെ വെച്ചിരിക്കുന്നതായി കണ്ടു. അതു ഞങ്ങൾ തിരികെ കൊണ്ടുവന്നിട്ടുണ്ട്.
22 ആഹാരം കൊള്ളുവാൻ വേറെ ദ്രവ്യവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടു; ദ്രവ്യം ഞങ്ങളുടെ ചാക്കിൽ വെച്ചതു ആരെന്നു ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു പറഞ്ഞു.
ആഹാരം വാങ്ങുന്നതിനുള്ള കൂടുതൽ പണവും ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങളുടെ പണം ഞങ്ങളുടെ ചാക്കിൽ വെച്ചത് ആരെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ.”
23 അതിന്നു അവൻ: നിങ്ങൾക്കു സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.
“അതൊക്കെ ശരി, നിങ്ങൾ ഭയപ്പെടേണ്ട. നിങ്ങളുടെ ദൈവം, നിങ്ങളുടെ പിതാവിന്റെ ദൈവംതന്നെ നിങ്ങളുടെ ചാക്കുകളിൽ നിങ്ങൾക്കു നിക്ഷേപങ്ങൾ നൽകിയിരിക്കുന്നു; നിങ്ങളുടെ പണം ഞാൻ കൈപ്പറ്റിയിരുന്നു,” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ശിമെയോനെ അവരുടെ അടുക്കൽ കൊണ്ടുവന്നു.
24 പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കൊണ്ടുപോയി; അവർക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്കു അവൻ തീൻ കൊടുത്തു.
ഇതിനുശേഷം കാര്യസ്ഥൻ അവരെ യോസേഫിന്റെ വീടിനുള്ളിലേക്കു കൊണ്ടുപോകുകയും അവർക്കു കാലുകഴുകാൻ വെള്ളം കൊടുക്കുകയും ചെയ്തു. അവരുടെ കഴുതകൾക്കുള്ള തീറ്റയും അദ്ദേഹം ഏർപ്പാടുചെയ്തു.
25 ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവർ കാഴ്ച ഒരുക്കിവെച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്നു അവർ കേട്ടിരുന്നു.
തങ്ങൾ ഭക്ഷണം കഴിക്കേണ്ടത് അവിടെവെച്ചാണെന്നു കേട്ടതുകൊണ്ട്, യോസേഫ് ഉച്ചയ്ക്ക് വരുമ്പോഴേക്കും അവർ സമ്മാനങ്ങൾ തയ്യാറാക്കിവെച്ചു.
26 യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടുചെന്നു അവന്റെ മുമ്പാകെവെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
യോസേഫ് വീട്ടിലെത്തിയപ്പോൾ, തങ്ങൾ വീടിനുള്ളിലേക്കു കൊണ്ടുവന്നിരുന്ന സമ്മാനങ്ങൾ അവർ അദ്ദേഹത്തിനു കാഴ്ചവെച്ചു; പിന്നെ അവർ അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു.
27 അവൻ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.
അവർക്കു സുഖംതന്നെയോ എന്ന് ആരാഞ്ഞതിനുശേഷം അദ്ദേഹം അവരോട്, “നിങ്ങൾ നിങ്ങളുടെ വൃദ്ധനായ പിതാവിനെക്കുറിച്ച് എന്നോടു പറഞ്ഞിരുന്നല്ലോ! അദ്ദേഹത്തിനു സുഖമാണോ? അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നോ?” എന്നു ചോദിച്ചു.
28 അതിന്നു അവർ: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവൻ ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.
അതിന് അവർ, “അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു, അദ്ദേഹത്തിനു സുഖംതന്നെ” എന്നു മറുപടി പറഞ്ഞു; ഇങ്ങനെ പറഞ്ഞ് അവർ അദ്ദേഹത്തിന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
29 പിന്നെ അവൻ തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: നിങ്ങൾ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ എന്നു ചോദിച്ചു: ദൈവം നിനക്കു കൃപ നല്കട്ടെ മകനേ എന്നു പറഞ്ഞു.
അദ്ദേഹം ചുറ്റും നോക്കി, തന്റെ സഹോദരനും സ്വന്തം അമ്മയുടെ മകനുമായ ബെന്യാമീനെ കണ്ടിട്ട്, “നിങ്ങൾ എന്നോടു പറഞ്ഞിരുന്ന നിങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ ഇതാണോ?” എന്നു ചോദിച്ചു. പിന്നെ അദ്ദേഹം, “എന്റെ മകനേ, ദൈവം നിന്നോടു കരുണകാണിക്കട്ടെ” എന്നു പറഞ്ഞു.
30 അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവൻ കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയിൽചെന്നു അവിടെവെച്ചു കരഞ്ഞു.
അനുജനെ കണ്ടപ്പോൾ യോസേഫ് വികാരാധീനനായിത്തീർന്നു; കരയാൻ ഇടം അന്വേഷിച്ചു; സ്വന്തം മുറിയിലേക്ക് തിരക്കിട്ടുകൊണ്ട് ചെന്നു കരഞ്ഞു.
31 പിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു തന്നെത്താൻ അടക്കി: ഭക്ഷണം കൊണ്ടുവരുവിൻ എന്നു കല്പിച്ചു.
മുഖം കഴുകിയിട്ടു പുറത്തുവന്ന് തന്നെത്താൻ നിയന്ത്രിച്ചുകൊണ്ട്, “ആഹാരം വിളമ്പുക” എന്ന് ആജ്ഞാപിച്ചു.
32 അവർ അവന്നു പ്രത്യേകവും അവർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യർക്കു പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യർക്കു വെറുപ്പു ആകുന്നു.
അവർ അദ്ദേഹത്തിനും സഹോദരന്മാർക്കും അദ്ദേഹത്തോടൊപ്പം ആഹാരം കഴിക്കുന്ന ഈജിപ്റ്റുകാർക്കും പ്രത്യേകം പ്രത്യേകമായി ഭക്ഷണം വിളമ്പി: കാരണം ഈജിപ്റ്റുകാർ എബ്രായരോടുകൂടെ ആഹാരം കഴിക്കുകയില്ല, അവർക്ക് അതു വെറുപ്പാണ്.
33 മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.
അദ്ദേഹത്തിന്റെ മുമ്പാകെ അവരെ മൂത്തവൻമുതൽ ഇളയവൻവരെ അവരുടെ പ്രായക്രമത്തിൽ ഇരുത്തി; അവർ വിസ്മയത്തോടെ പരസ്പരം നോക്കി.
34 അവൻ തന്റെ മുമ്പിൽനിന്നു അവർക്കു ഓഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്തു അവനോടുകൂടെ ആഹ്ലാദിച്ചു.
യോസേഫിന്റെ മേശയിൽനിന്ന് അവർക്ക് ഓഹരി വിളമ്പിക്കൊടുത്തു. ബെന്യാമീനുള്ള ഓഹരി മറ്റുള്ളവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു. അവർ അദ്ദേഹത്തോടൊപ്പം യഥേഷ്ടം ഭക്ഷിച്ചുപാനംചെയ്തു.

< ഉല്പത്തി 43 >