< പുറപ്പാട് 28 >

1 നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു യിസ്രായേൽമക്കളുടെ ഇടയിൽനിന്നു നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നേ
“ഇസ്രായേൽജനത്തിന്റെ മധ്യേനിന്നു നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ അടുക്കൽ വരുത്തുക.
2 നിന്റെ സഹോദരനായ അഹരോന്നു വേണ്ടി മഹത്വത്തിന്നും അലങ്കാരത്തിന്നുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.
നിന്റെ സഹോദരനായ അഹരോന്റെ മഹത്ത്വത്തിനും അലങ്കാരത്തിനുംവേണ്ടി അവനു വിശുദ്ധവസ്ത്രം നിർമിക്കണം.
3 അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‌വാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന്നു അവന്നു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറെച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയേണം.
എനിക്കു പൗരോഹിത്യശുശ്രൂഷചെയ്യാൻ അഹരോനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രങ്ങൾ നിർമിക്കണമെന്ന്, ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറച്ചിരിക്കുന്ന എല്ലാ വിദഗ്ദ്ധന്മാരോടും പറയുക.
4 അവർ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ടു എന്നിവ തന്നേ. നിന്റെ സഹോദരനായ അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവർ അവന്നും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.
അവർ നിർമിക്കേണ്ട വസ്ത്രങ്ങൾ ഇവയാണ്: ഒരു നിർണയപ്പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവതന്നെ. എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ സഹോദരനായ അഹരോനും അവന്റെ പുത്രന്മാർക്കുംവേണ്ടി വിശുദ്ധവസ്ത്രങ്ങൾ അവർ നിർമിക്കണം.
5 അതിന്നു പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം.
തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവ അവർ ഉപയോഗിക്കണം.
6 പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം.
“നെയ്ത്തുകാരന്റെ ചിത്രപ്പണിയായി തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടുള്ള ഏഫോദ് നിർമിക്കണം.
7 അതിന്റെ രണ്ടു അറ്റത്തോടു ചേർന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണെച്ചിരിക്കേണം.
അതിന്റെ രണ്ടറ്റത്തോടുംചേർന്ന് അവയെത്തമ്മിൽ പിണച്ചുചേർക്കേണ്ടതിന് രണ്ടു ചുമൽക്കണ്ടം അതിന് ഉണ്ടായിരിക്കണം.
8 അതു കെട്ടിമുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു അതിൽനിന്നു തന്നേ അതിന്റെ പണിപോലെ പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ആയിരിക്കേണം.
അതിന്മേലുള്ള ചിത്രപ്പണിയായ നടുക്കെട്ട്, ഏഫോദിൽനിന്നുതന്നെ ഉള്ളതായി, തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അതേരീതിയിൽ നിർമിക്കണം.
9 അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയിൽ യിസ്രായേൽമക്കളുടെ പേർ കൊത്തേണം.
“രണ്ടു ഗോമേദകക്കല്ല് എടുത്ത്, അതിൽ ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ അവരുടെ ജനനക്രമത്തിൽ കൊത്തണം.
10 അവരുടെ പേരുകളിൽ ആറു ഒരുകല്ലിലും ശേഷമുള്ള ആറു മറ്റെ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കേണം.
ആറു പേരുകൾ ഒരു കല്ലിലും ശേഷിച്ച ആറു പേരുകൾ മറ്റേ കല്ലിലും കൊത്തണം.
11 രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേൽ മക്കളുടെ പേർ കൊത്തേണം; അവ പൊന്തടങ്ങളിൽ പതിക്കേണം;
ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ, രത്നശില്പി മുദ്ര നിർമിക്കുന്നതുപോലെ രണ്ടു കല്ലിലും കൊത്തണം. അവ തങ്കക്കസവുതടങ്ങളിൽ പതിക്കണം.
12 കല്ലു രണ്ടും ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ യിസ്രായേൽമക്കൾക്കു വേണ്ടി ഓർമ്മക്കല്ലായി വെക്കേണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേർ ഓർമ്മക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം.
ഇസ്രായേൽ പുത്രന്മാരുടെ ഓർമക്കല്ലുകളായി രണ്ടു കല്ലും ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ പതിപ്പിക്കണം. യഹോവയുടെമുമ്പിൽ അവരുടെ പേരുകൾ ഒരു സ്മാരകമായി രണ്ടു ചുമലുകളിലും അഹരോൻ വഹിക്കണം.
13 പൊന്നുകൊണ്ടു തടങ്ങൾ ഉണ്ടാക്കേണം.
തങ്കക്കസവുതടങ്ങളും ഉണ്ടാക്കണം.
14 തങ്കംകൊണ്ടു ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചു കുത്തുപണിയായ സരപ്പളി തടങ്ങളിൽ ചേർക്കേണം.
തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലെ രണ്ടു മാല ഉണ്ടാക്കണം; മാല തടങ്ങളിൽ ബന്ധിപ്പിക്കണം.
15 ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം; അതു ഏഫോദിന്റെ പണിക്കൊത്തതായി പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ടു ഉണ്ടാക്കേണം.
“തീരുമാനങ്ങൾ എടുക്കുന്നതിനായി വൈദഗ്ദ്ധ്യത്തോടെ ഒരു നിർണയപ്പതക്കം നിർമിക്കണം. ഏഫോദിന്റെ പണിപോലെ തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അതു നിർമിക്കണം.
16 അതു സമചതുരവും ഇരട്ടയും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കേണം.
അത് ഒരുചാൺ നീളവും ഒരുചാൺ വീതിയും ഉള്ള സമചതുരവും രണ്ടായി മടക്കാവുന്നതും ആയിരിക്കണം.
17 അതിൽ കൽപതിപ്പായി നാലു നിര കല്ലു പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.
അതിൽ നാലുനിര രത്നങ്ങൾ പതിക്കണം. ആദ്യനിരയിൽ ചെമന്നരത്നം, പീതരത്നം, മരതകം എന്നിവയും
18 രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ലു, വജ്രം.
രണ്ടാമത്തെ നിരയിൽ മാണിക്യം, ഇന്ദ്രനീലക്കല്ല്, വജ്രം എന്നിവയും
19 മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.
മൂന്നാമത്തെ നിരയിൽ പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല് എന്നിവയും
20 നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരിക്കേണം.
നാലാമത്തെ നിരയിൽ പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും പതിക്കണം. അവ അതതു തങ്കക്കസവുതടങ്ങളിൽ പതിക്കണം.
21 ഈ കല്ലു യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.
ഇസ്രായേൽ പുത്രന്മാരിൽ ഓരോരുത്തർക്കും ഓരോ കല്ലുവീതം പന്ത്രണ്ടു കല്ലുകൾ ഉണ്ടായിരിക്കണം. പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെയും പേര് ഓരോ കല്ലിലും മുദ്രക്കൊത്തായി കൊത്തിയിരിക്കണം.
22 പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.
“നിർണയപ്പതക്കത്തിനു തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലുള്ള മാലയുണ്ടാക്കണം.
23 പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം.
തങ്കംകൊണ്ടു രണ്ടു വളയം ഉണ്ടാക്കി, അവ നിർണയപ്പതക്കത്തിന്റെ രണ്ടറ്റത്തും പിടിപ്പിക്കണം.
24 പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.
തങ്കംകൊണ്ടുള്ള രണ്ടു മാല നിർണയപ്പതക്കത്തിന്റെ അറ്റങ്ങളിലുള്ള രണ്ടു വളയത്തിലും കൊളുത്തണം.
25 മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ അതിന്റെ മുൻഭാഗത്തു വെക്കേണം.
മാലയുടെ മറ്റേ രണ്ടറ്റവും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ അതിന്റെ മുൻഭാഗവുമായി യോജിപ്പിക്കണം.
26 പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അതിന്റെ വിളുമ്പിൽ അകത്തായി വെക്കേണം.
തങ്കംകൊണ്ട് വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കണം. നിർണയപ്പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനുനേരേ അതിന്റെ വിളുമ്പിൽ അകത്തും പിടിപ്പിക്കണം.
27 പൊന്നുകൊണ്ടു വേറെ രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്തു അതിന്റെ രണ്ടു ചുമൽക്കണ്ടത്തിന്മേൽ താഴെ അതിന്റെ ഇണെപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി വെക്കേണം.
തങ്കംകൊണ്ടു വേറെ രണ്ടു വളയങ്ങളും ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് ചുമൽക്കണ്ടത്തിന്റെ താഴേ, അതിന്റെ ചേർപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിനു മുകളിലായി വെക്കണം.
28 പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായിരിക്കേണ്ടതിന്നും ഏഫോദിൽ ആടാതിരിക്കേണ്ടതിന്നും അതിന്റെ വട്ടക്കണ്ണികളാൽ ഏഫോദിന്റെ വട്ടക്കണ്ണികളോടു നീലനാടകൊണ്ടു കെട്ടേണം.
നിർണയപ്പതക്കം ഏഫോദിന്റെ മുകൾഭാഗത്തു വരുന്നതിനും ഏഫോദിൽനിന്ന് ഇളകിപ്പോകാതെ ഉറച്ചിരിക്കേണ്ടതിനും നിർണയപ്പതക്കത്തിന്റെ വളയങ്ങളും ഏഫോദിന്റെ വളയങ്ങളും നീലച്ചരടുകൊണ്ടു ചേർത്തുകെട്ടണം.
29 അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേർ എപ്പോഴും യഹോവയുടെ മുമ്പാകെ ഓർമ്മെക്കായിട്ടു തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.
“അഹരോൻ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുമ്പോൾ നിർണയപ്പതക്കത്തിൽ ഇസ്രായേൽമക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെമുമ്പിൽ ഓർമയ്ക്കായി തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.
30 ന്യായവിധിപ്പതക്കത്തിന്നകത്തു ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വെക്കേണം; അഹരോൻ യഹോവയുടെ സന്നിധാനത്തിങ്കൽ കടക്കുമ്പോൾ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കേണം; അഹരോൻ യിസ്രായേൽമക്കൾക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.
കൂടാതെ, നിർണയപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും വെക്കണം; അഹരോൻ യഹോവയുടെ സന്നിധിയിൽ പ്രവേശിക്കുമ്പോഴെല്ലാം അവ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കും. അങ്ങനെ, ഇസ്രായേൽമക്കൾക്കുവേണ്ടി തീരുമാനങ്ങളെടുക്കാൻ സഹായകമായ മാധ്യമങ്ങൾ യഹോവയുടെമുമ്പാകെ അഹരോൻ തന്റെ ഹൃദയത്തിന്മേൽ വഹിക്കും.
31 ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ടു ഉണ്ടാക്കേണം.
“ഏഫോദിന്റെ അങ്കിമുഴുവനും നീലത്തുണികൊണ്ടുണ്ടാക്കണം.
32 അതിന്റെ നടുവിൽ തല കടപ്പാൻ ഒരു ദ്വാരം വേണം; ദ്വാരത്തിന്നു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാൻ കവചത്തിന്റെ ദ്വാരംപോലെ അതിന്നു ഉണ്ടായിരിക്കേണം.
അങ്കിയുടെ നടുവിൽ തല കടക്കുന്നതിന് ഒരു ദ്വാരം വേണം. അതു കീറിപ്പോകാതിരിക്കേണ്ടതിനു കവചത്തിനുള്ളതുപോലെ നെയ്ത്തുപണിയായ ഒരു നാട ദ്വാരത്തിന്റെ ചുറ്റിലും ഉണ്ടായിരിക്കണം.
33 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു ചുറ്റും അതിന്റെ വിളുമ്പിൽ മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം.
അങ്കിയുടെ വിളുമ്പിൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു ചുറ്റും മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും തങ്കംകൊണ്ടു മണികളും ഉണ്ടാക്കണം.
34 അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി ഒരു മാതളപ്പഴം, ഇങ്ങനെ വേണം.
അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു തങ്കംകൊണ്ടുള്ള മണി, ഒരു മാതളപ്പഴം, ഒരു തങ്കംകൊണ്ടുള്ള മണി, ഒരു മാതളപ്പഴം ഈ ക്രമത്തിൽ ആയിരിക്കണം.
35 ശുശ്രൂഷ ചെയ്കയിൽ അഹരോൻ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്തു വരുമ്പോഴും അവൻ മരിക്കാതിരിക്കേണ്ടതിന്നു അതിന്റെ ശബ്ദം കേൾക്കേണം.
അഹരോൻ ശുശ്രൂഷചെയ്യുമ്പോൾ അതു ധരിക്കണം. യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുമ്പോഴും പുറത്തു വരുമ്പോഴും അതിന്റെ നാദം കേൾക്കട്ടെ; അല്ലെങ്കിൽ അവൻ മരിക്കും.
36 തങ്കംകൊണ്ടു ഒരു പട്ടം ഉണ്ടാക്കി അതിൽ “യഹോവെക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം.
“തങ്കംകൊണ്ട് ഒരു നെറ്റിപ്പട്ടം ഉണ്ടാക്കി അതിൽ മുദ്ര കൊത്തണം: യഹോവയ്ക്കു വിശുദ്ധം.
37 അതു മുടിമേൽ ഇരിക്കേണ്ടതിന്നു നീലച്ചരടുകൊണ്ടു കെട്ടേണം; അതു മുടിയുടെ മുൻഭാഗത്തു ഇരിക്കേണം.
ആ നെറ്റിപ്പട്ടം തലപ്പാവിന്റെ മുൻഭാഗത്തു നീലച്ചരടു കോർത്തു കെട്ടണം.
38 യിസ്രായേൽമക്കൾ തങ്ങളുടെ സകല വിശുദ്ധവഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോൻ വഹിക്കേണ്ടതിന്നു അതു അഹരോന്റെ നെറ്റിയിൽ ഇരിക്കേണം; യഹോവയുടെ മുമ്പാകെ അവർക്കു പ്രസാദം ലഭിക്കേണ്ടതിന്നു അതു എപ്പോഴും അവന്റെ നെറ്റിയിൽ ഇരിക്കേണം.
ഇസ്രായേൽമക്കൾ വിശുദ്ധവഴിപാടുകളിലൂടെ വിശുദ്ധീകരിക്കുന്ന എല്ലാ വിശുദ്ധവസ്തുക്കളിലും സംഭവിക്കാവുന്ന കുറ്റം അഹരോൻ വഹിക്കേണ്ടതിന് അത് അഹരോന്റെ നെറ്റിയിൽ ഇരിക്കേണം. യഹോവയുടെ പ്രസാദം അവർക്കു ലഭിക്കേണ്ടതിന് ആ പട്ടം എപ്പോഴും അഹരോന്റെ നെറ്റിയിൽ ഇരിക്കണം.
39 പഞ്ഞിനൂൽകൊണ്ടു ഉള്ളങ്കിയും വിചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂൽകൊണ്ടു മുടിയും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യൽപണിയായിട്ടു ഉണ്ടാക്കേണം.
“മൃദുലചണവസ്ത്രംകൊണ്ടുള്ള അങ്കി ചിത്രപ്പണിയായി നെയ്തുണ്ടാക്കണം. മൃദുലചണനൂൽകൊണ്ടു തലപ്പാവും ഉണ്ടാക്കണം. അരക്കെട്ടും ചിത്രത്തയ്യൽപ്പണിയായി ഉണ്ടാക്കണം.
40 അഹരോന്റെ പുത്രന്മാർക്കു മഹത്വത്തിന്നും അലങ്കാരത്തിന്നുമായിട്ടു അങ്കി, നടുക്കെട്ടു, തലപ്പാവു എന്നിവ ഉണ്ടാക്കേണം.
അഹരോന്റെ പുത്രന്മാർക്കു മഹത്ത്വത്തിനും അലങ്കാരത്തിനുമായി അങ്കിയും അരക്കെട്ടും ശിരോവസ്ത്രവും നിർമിക്കണം.
41 അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.
നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ഇവ ധരിപ്പിച്ചതിനുശേഷം അവർ എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകംചെയ്തു പ്രതിഷ്ഠിച്ച് ശുദ്ധീകരിക്കണം.
42 അവരുടെ നഗ്നത മറെപ്പാൻ അവർക്കു ചണനൂൽകൊണ്ടു കാൽചട്ടയും ഉണ്ടാക്കേണം; അതു അര തുടങ്ങി തുടവരെ എത്തേണം.
“അവരുടെ നഗ്നത മറയ്ക്കേണ്ടതിന് അവർക്കു ചണനൂൽകൊണ്ട് അരമുതൽ തുടവരെ എത്തുന്ന അടിവസ്ത്രം ഉണ്ടാക്കണം.
43 അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‌വാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിന്നു അവർ അതു ധരിക്കേണം. അവന്നും അവന്റെ സന്തതിക്കും അതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴും അവർ അകൃത്യം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്, അവർ അതു ധരിച്ചിരിക്കണം. “ഇത് അവനും അവന്റെ പിൻഗാമികൾക്കും എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം.

< പുറപ്പാട് 28 >