< 1 രാജാക്കന്മാർ 8 >

1 പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽനിന്നു കൊണ്ടുവരേണ്ടതിന്നു ശലോമോൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകലഗോത്രപ്രധാനികളെയും യെരൂശലേമിൽ ശലോമോൻരാജാവിന്റെ അടുക്കൽ കൂട്ടിവരുത്തി.
ഇതിനുശേഷം, യഹോവയുടെ ഉടമ്പടിയുടെ പേടകം ദാവീദിന്റെ നഗരമായ സീയോനിൽനിന്നു കൊണ്ടുവരുന്നതിനായി ശലോമോൻരാജാവ് ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാരെയും കുലത്തലവന്മാരെയും പിതൃഭവനനേതാക്കന്മാരെയും ജെറുശലേമിൽ തന്റെ സന്നിധിയിൽ വിളിച്ചുവരുത്തി.
2 യിസ്രായേൽപുരുഷന്മാർ ഒക്കെയും ഏഴാംമാസമായ ഏഥാനീംമാസത്തിലെ ഉത്സവത്തിൽ ശലോമോൻരാജാവിന്റെ അടുക്കൽ വന്നുകൂടി.
ഏഴാംമാസമായ ഏഥാനീം മാസത്തിലെ ഉത്സവദിവസങ്ങളിൽ ഇസ്രായേൽജനം മുഴുവനും ശലോമോൻരാജാവിന്റെ സന്നിധിയിൽ സമ്മേളിച്ചു.
3 യിസ്രായേൽമൂപ്പന്മാർ ഒക്കെയും വന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.
ഇസ്രായേൽ ഗോത്രത്തലവന്മാരെല്ലാവരും എത്തിച്ചേർന്നപ്പോൾ പുരോഹിതന്മാർ പേടകം എടുത്തു.
4 അവർ യഹോവയുടെ പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ വിശുദ്ധഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവയെ കൊണ്ടുവന്നതു.
ലേവ്യരും പുരോഹിതന്മാരും ചേർന്നായിരുന്നു യഹോവയുടെ പേടകവും സമാഗമകൂടാരവും അതിലുള്ള സകലവിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നത്.
5 ശലോമോൻരാജാവും അവന്റെ അടുക്കൽ വന്നുകൂടിയ യിസ്രായേൽസഭ ഒക്കെയും അവനോടുകൂടെ പെട്ടകത്തിന്നു മുമ്പിൽ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗം കഴിച്ചു.
എണ്ണുകയോ തിട്ടപ്പെടുത്തുകയോ ചെയ്യാൻ കഴിയാത്തവിധം ആടുകളെയും കാളകളെയും യാഗമായി അർപ്പിച്ചുകൊണ്ട് ശലോമോൻരാജാവും അദ്ദേഹത്തിന്റെ അടുക്കൽ വന്നെത്തിയ ഇസ്രായേൽജനം മുഴുവനും പേടകത്തിനുമുമ്പിൽ സന്നിഹിതരായിരുന്നു.
6 പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തു, കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചു.
അതിനുശേഷം, പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകം ദൈവാലയത്തിന്റെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, അതിനു നിശ്ചയിച്ചിരുന്ന സ്ഥാനത്തു, കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ പ്രതിഷ്ഠിച്ചു.
7 കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകു വിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു.
കെരൂബുകൾ പേടകത്തിനു മുകളിൽ ചിറകുകൾ വിരിച്ച്, പേടകത്തെയും അതിന്റെ തണ്ടുകളെയും ആവരണംചെയ്തിരുന്നു.
8 തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തിൽനിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെയും അവിടെ ഇരിക്കുന്നു.
അന്തർമന്ദിരത്തിനു മുമ്പിലുള്ള വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാൽ അഗ്രഭാഗങ്ങൾ കാണത്തക്കവിധം ഈ തണ്ടുകൾ നീളമുള്ളവയായിരുന്നു. എന്നാൽ, വിശുദ്ധസ്ഥലത്തിനു വെളിയിൽനിന്നു നോക്കിയാൽ അവ കാണാമായിരുന്നില്ല. അവ ഇന്നുവരെയും അവിടെയുണ്ട്.
9 യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ചു അതിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല;
ഇസ്രായേൽജനം ഈജിപ്റ്റിൽനിന്നു പുറപ്പെട്ടുപോന്നശേഷം യഹോവ അവരുമായി ഹോരേബിൽവെച്ച് ഉടമ്പടി ചെയ്തപ്പോൾ മോശ പേടകത്തിനുള്ളിൽ നിക്ഷേപിച്ച രണ്ടു കൽപ്പലകകൾ അല്ലാതെ മറ്റൊന്നും അതിൽ ഉണ്ടായിരുന്നില്ല.
10 പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടപ്പോൾ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.
പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്നും പുറത്തിറങ്ങിയപ്പോൾ യഹോവയുടെ ആലയം ഒരു മേഘംകൊണ്ടു നിറഞ്ഞു.
11 യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.
യഹോവയുടെ തേജസ്സ് അവിടത്തെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട്, ശുശ്രൂഷചെയ്യേണ്ടതിന് ആലയത്തിൽ നിൽക്കാൻ, മേഘം നിമിത്തം പുരോഹിതന്മാർക്കു കഴിഞ്ഞില്ല.
12 അപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;
അപ്പോൾ ശലോമോൻ: “താൻ കാർമുകിലിൽ വസിക്കുമെന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു.
13 എങ്കിലും ഞാൻ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാൻ ഒരു സ്ഥലം, പണിതിരിക്കുന്നു എന്നു പറഞ്ഞു.
എന്നാൽ, ഞാൻ അവിടത്തേക്കുവേണ്ടി ഒരു വിശിഷ്ടമായ ആലയം—അവിടത്തേക്ക് നിത്യകാലം വസിക്കാനുള്ള ഒരിടം—പണിതിരിക്കുന്നു” എന്നു പറഞ്ഞു.
14 പിന്നെ യിസ്രായേൽസഭ മുഴുവനും നിന്നുകൊണ്ടിരിക്കെ രാജാവു മുഖം തിരിച്ചു യിസ്രായേലിന്റെ സർവ്വസഭയെയും അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാൽ:
ഇസ്രായേലിന്റെ സർവസഭയും അവിടെ നിൽക്കുമ്പോൾത്തന്നെ രാജാവു തിരിഞ്ഞ് അവരെ ആശീർവദിച്ചു.
15 എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
അതിനുശേഷം അദ്ദേഹം പറഞ്ഞത്: “ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ! എന്റെ പിതാവായ ദാവീദിനോട് അവിടന്നു തിരുവാകൊണ്ട് അരുളിച്ചെയ്ത വാഗ്ദാനം തിരുക്കരങ്ങളാൽ പൂർത്തീകരിച്ചിരിക്കുന്നു.
16 എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവൻ അരുളിച്ചെയ്തു.
‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി ഒരാലയം നിർമിക്കാൻ ഇസ്രായേൽ ഗോത്രങ്ങളിലെങ്ങും ഞാൻ ഒരു നഗരം തെരഞ്ഞെടുത്തിട്ടില്ല, എന്നാൽ, എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കുന്നതിനു ഞാൻ ദാവീദിനെ തെരഞ്ഞെടുത്തിരിക്കുന്നു,’ എന്ന് എന്റെ പിതാവിനോട് അവിടന്ന് അരുളിച്ചെയ്തു.
17 യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.
“ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയണമെന്നത് എന്റെ പിതാവായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു.
18 എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു: എന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; അങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു.
എന്നാൽ, യഹോവ എന്റെ പിതാവായ ദാവീദിനോടു കൽപ്പിച്ചത്: ‘എന്റെ നാമത്തിന് ഒരു ആലയം പണിയുന്നതിന് നീ ആഗ്രഹിച്ചല്ലോ! ഇങ്ങനെ ഒരഭിലാഷം ഉണ്ടായതു നല്ലതുതന്നെ.
19 എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
എന്നിരുന്നാലും, ആലയം പണിയേണ്ട വ്യക്തി നീയല്ല; എന്നാൽ, നിന്റെ മകൻ, നിന്റെ സ്വന്തം മാംസവും രക്തവുമായവൻ, തന്നെയാണ് എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടത്.’
20 അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയവും പണിതിരിക്കുന്നു.
“അങ്ങനെ, താൻ നൽകിയ വാഗ്ദാനം യഹോവ നിറവേറ്റിയിരിക്കുന്നു. കാരണം, യഹോവ വാഗ്ദാനംചെയ്തിരുന്നതുപോലെ ഞാൻ എന്റെ പിതാവായ ദാവീദിന്റെ അനന്തരാവകാശിയായി ഇന്ന് ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഞാൻ ഒരു ആലയം നിർമിച്ചിരിക്കുന്നു.
21 യഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്നപ്പോൾ, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിന്നു ഞാൻ അതിൽ ഒരു സ്ഥലം ഒരിക്കിയിരിക്കുന്നു.
യഹോവ നമ്മുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നപ്പോൾ താൻ അവരോടു ചെയ്ത ഉടമ്പടി രേഖപ്പെടുത്തിവെച്ചിരിക്കുന്ന പേടകം സൂക്ഷിക്കുന്നതിന് ഞാൻ അതിൽ ഒരു സ്ഥലവും ഒരുക്കിയിരിക്കുന്നു.”
22 അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തു നിന്നുകൊണ്ടു ആകാശത്തിലേക്കു കൈമലർത്തി പറഞ്ഞതു എന്തെന്നാൽ:
അതിനുശേഷം, ശലോമോൻ ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ യഹോവയുടെ യാഗപീഠത്തിനുമുമ്പാകെ നിന്നുകൊണ്ട് ആകാശത്തിലേക്കു കൈകളുയർത്തി
23 യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.
ഇങ്ങനെ പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ഉയരെ ആകാശത്തിലോ താഴേ ഭൂമിയിലോ അങ്ങേക്കു തുല്യനായി ഒരു ദൈവവുമില്ല. അവിടത്തെ വഴികളെ പൂർണഹൃദയത്തോടെ പിൻതുടരുന്ന തന്റെ ദാസന്മാരോട് അങ്ങയുടെ അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന ദൈവം അങ്ങാണല്ലോ!
24 നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു.
അവിടത്തെ ദാസനും എന്റെ പിതാവുമായ ദാവീദിന് അങ്ങു നൽകിയ വാഗ്ദാനം അവിടന്നു നിറവേറ്റിയിരിക്കുന്നു. തിരുവാകൊണ്ട് അവിടന്നു വാഗ്ദാനംചെയ്തത് ഇന്നു തൃക്കൈയാൽ അങ്ങു പൂർത്തീകരിച്ചിരിക്കുന്നു.
25 ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടക്കത്തക്കവണ്ണം തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ.
“ഇപ്പോൾ, ഇസ്രായേലിന്റെ ദൈവമായ യഹോവേ, എന്റെ പിതാവും അവിടത്തെ ദാസനുമായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം: ‘നീ എന്റെമുമ്പാകെ വിശ്വസ്തതയോടെ ജീവിച്ചതുപോലെ നിന്റെ പുത്രന്മാരും എന്റെമുമ്പാകെ ജീവിക്കാൻ തങ്ങളുടെ വഴികളിൽ ശ്രദ്ധിക്കുകമാത്രം ചെയ്താൽ, ഇസ്രായേലിന്റെ രാജസിംഹാസനത്തിലിരിക്കാൻ നിനക്കൊരു പുരുഷൻ എന്റെമുമ്പാകെ ഇല്ലാതെപോകുകയില്ല.’ ഈ വാഗ്ദാനവും അവിടന്നു പാലിക്കണമേ!
26 ഇപ്പോൾ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.
അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവമേ, അവിടത്തെ ദാസനും എന്റെ പിതാവുമായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം ഇപ്പോൾ സഫലമാക്കിത്തരണമേ!
27 എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?
“എന്നാൽ, ദൈവം യഥാർഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അങ്ങയെ ഉൾക്കൊള്ളാൻ സാധിക്കുകയില്ലല്ലോ! അങ്ങനെയെങ്കിൽ, അടിയൻ നിർമിച്ച ഈ ആലയം അങ്ങയെ ഉൾക്കൊള്ളാൻ എത്രയോ അപര്യാപ്തം?
28 എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ ഇന്നു തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
എങ്കിലും, എന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസനായ അടിയന്റെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അടിയന്റെ യാചനയും ചെവിക്കൊള്ളണമേ! അവിടത്തെ ഈ ദാസൻ ഇന്നു തിരുസന്നിധിയിൽ സമർപ്പിക്കുന്ന നിലവിളിയും പ്രാർഥനയും അങ്ങു ശ്രദ്ധിക്കണമേ!
29 അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കൺപാർത്തരുളേണമേ,
രാപകൽ അവിടത്തെ കടാക്ഷം ഈ ആലയത്തിന്മേൽ ഉണ്ടായിരിക്കണമേ! ‘എന്റെ നാമം അവിടെ ഉണ്ടായിരിക്കും,’ എന്ന് ഈ സ്ഥലത്തെക്കുറിച്ച് അവിടന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അവിടത്തെ ഈ ദാസൻ ഈ സ്ഥലത്തേക്കു തിരിഞ്ഞ് നടത്തുന്ന ഈ പ്രാർഥന ചെവിക്കൊള്ളുമല്ലോ!
30 ഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേൾക്കേണമേ. നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ.
അവിടത്തെ ഈ ദാസനും അവിടത്തെ ജനമായ ഇസ്രായേലും ഇവിടേക്കു തിരിഞ്ഞു പ്രാർഥിക്കുമ്പോൾ അടിയങ്ങളുടെ സങ്കടയാചന കേൾക്കണേ! അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട് അടിയങ്ങളോടു ക്ഷമിക്കണമേ!
31 ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ
“ഒരാൾ തന്റെ അയൽവാസിയോടു തെറ്റുചെയ്യുകയും അയാൾ ശപഥംചെയ്യാൻ നിർബന്ധിക്കപ്പെടുകയും ചെയ്താൽ, ആ വ്യക്തി ഈ ആലയത്തിൽ എത്തി അവിടത്തെ യാഗപീഠത്തിനുമുമ്പാകെ ശപഥംചെയ്യുമ്പോൾ,
32 നീ സ്വർഗ്ഗത്തിൽ കേട്ടു പ്രവർത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.
അവിടന്നു സ്വർഗത്തിൽനിന്ന് കേട്ട് അപരാധിയെ കുറ്റം വിധിച്ചും അയാളുടെ പ്രവൃത്തിക്കു തക്കതായ ശിക്ഷ അയാളുടെമേൽ വരുത്തിയും അവിടത്തെ ദാസർക്കു നീതി നടപ്പാക്കിത്തരണമേ. നിഷ്കളങ്കനെ നിരപരാധിയെന്നു വിധിക്കുകയും അയാളുടെ നിഷ്കളങ്കത തെളിയിക്കുകയും ചെയ്യണമേ!
33 നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ടു ഈ ആലയത്തിൽവെച്ചു നിന്നോടു പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ
“അവിടത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരേ പാപംചെയ്യുകയും അങ്ങനെ അവർ ശത്രുവിനാൽ പരാജിതരാക്കപ്പെടുകയും ചെയ്യുമ്പോൾ, അവർ വീണ്ടും മനംതിരിഞ്ഞ് അവിടത്തെ ഈ ആലയത്തിലേക്കു വരികയും അവിടത്തെ നാമം ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും സങ്കടയാചന ബോധിപ്പിക്കുകയും ചെയ്താൽ,
34 നീ സ്വർഗ്ഗത്തിൽ കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു അവരെ മടക്കിവരുത്തേണമേ.
അവിടന്ന് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനകേട്ട് അവിടത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവരുടെ പിതാക്കന്മാർക്ക് അവിടന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് അവരെ മടക്കിവരുത്തുകയും ചെയ്യണമേ!
35 അവർ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടഞ്ഞു മഴപെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാർത്ഥിച്ചു നിന്റെ നാമത്തെ സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതരികയും ചെയ്താൽ
“അവിടത്തെ ജനം അങ്ങയോടു പാപം ചെയ്യുകനിമിത്തം ആകാശം അടഞ്ഞ് മഴയില്ലാതെയിരിക്കുമ്പോൾ—അവിടന്ന് അങ്ങനെ അവരെ ശിക്ഷിക്കുമ്പോൾ—അവർ ഈ ആലയത്തിലേക്കു തിരിഞ്ഞുവന്നു പ്രാർഥിക്കുകയും അവിടത്തെ നാമം ഏറ്റുപറയുകയും തങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം,
36 നീ സ്വർഗ്ഗത്തിൽ കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു, അവർ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ.
അവിടന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ, അവിടത്തെ ദാസരും അവിടത്തെ ജനവുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കണമേ. അവർ ജീവിക്കേണ്ട ശരിയായ വഴി അങ്ങ് അവരെ പഠിപ്പിക്കണേ, അങ്ങയുടെ ജനത്തിന് അവിടന്ന് അവകാശമായി നൽകിയ ദേശത്ത് മഴ വർഷിക്കണേ.
37 ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്തു അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും
“ദേശത്ത് ക്ഷാമമോ പകർച്ചവ്യാധിയോ ഉഷ്ണക്കാറ്റോ വിഷമഞ്ഞോ വെട്ടുക്കിളിയോ കീടബാധയോ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ശത്രു അവരുടെ ഏതെങ്കിലും നഗരത്തെ ഉപരോധിക്കുമ്പോൾ, ഏതെങ്കിലും രോഗമോ വ്യാധിയോ വരുമ്പോൾ,
38 നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ മനഃപീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്താൽ
അങ്ങയുടെ ജനമായ ഇസ്രായേലിലെ ഏതെങ്കിലും ഒരാൾ, ഹൃദയവ്യഥയോടെ ഈ ആലയത്തിലേക്കു കരങ്ങളുയർത്തി അവിടത്തെ സമക്ഷത്തിൽ ഒരു പ്രാർഥനയോ അപേക്ഷയോ സമർപ്പിക്കുന്നപക്ഷം,
39 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു ക്ഷമിക്കയും
അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവരോടു ക്ഷമിച്ച് അതിൻപ്രകാരം പ്രവർത്തിക്കണമേ, ഓരോരുത്തരോടും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി പെരുമാറണമേ, കാരണം, അയാളുടെ ഹൃദയം അവിടന്ന് അറിയുന്നല്ലോ! സകലമനുഷ്യരുടെയും ഹൃദയം അറിയുന്നത് അവിടന്നുമാത്രമാണല്ലോ!
40 ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.
അങ്ങനെ, അവിടന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ഈ ദേശത്തു വസിക്കുന്ന കാലമെല്ലാം അവർ അങ്ങയെ ഭയപ്പെടാൻ ഇടയാകുമല്ലോ.
41 അത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരൻ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും -
“അവിടത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു വിദേശി, അവിടത്തെ നാമംനിമിത്തം വിദൂരദേശത്തുനിന്നു വരികയും—
42 അവർ നിന്റെ മഹത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കയ്യെയും കുറിച്ചു കേൾക്കുമല്ലോ - ഈ ആലയത്തിങ്കലേക്കു നോക്കി പ്രാർത്ഥിക്കയും ചെയ്താൽ
കാരണം അവിടത്തെ മഹത്തായ നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയുംകുറിച്ച് ദൂരെയുള്ളവർ കേൾക്കുമല്ലോ—അയാൾ ഈ ആലയത്തിലേക്കുതിരിഞ്ഞ് പ്രാർഥിക്കുമ്പോൾ,
43 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു, ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്നെ ഭയപ്പെടുവാനും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ.
അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് ആ പ്രാർഥന കേൾക്കണേ! ആ വിദേശി അങ്ങയോട് അപേക്ഷിക്കുന്നതെന്തായാലും അവിടന്നു ചെയ്തുകൊടുക്കണേ. ആ വിധത്തിൽ അവിടത്തെ സ്വന്തജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ സകലജനതകളും അവിടത്തെ നാമം അറിയുകയും അങ്ങയെ ബഹുമാനിക്കുകയും ചെയ്യുമല്ലൊ! അടിയൻ നിർമിച്ച ഈ ആലയം അവിടത്തെ നാമത്തിലാണ് വിളിക്കപ്പെടുന്നതെന്ന് അവർ അറിയുമാറാകട്ടെ!
44 നീ നിന്റെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുവിനോടു യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും നിന്റെ നാമത്തിന്നു ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു യഹോവയോടു പ്രാർത്ഥിച്ചാൽ
“അവിടത്തെ ജനം അവരുടെ ശത്രുക്കൾക്കെതിരേ യുദ്ധത്തിനുപോകുമ്പോൾ—അവിടന്ന് അവരെ എവിടെയൊക്കെ അയച്ചാലും—അവിടെനിന്നും അവർ അങ്ങു തെരഞ്ഞെടുത്തിരിക്കുന്ന നഗരത്തിലേക്കും അടിയൻ അവിടത്തെ നാമത്തിനുവേണ്ടി നിർമിച്ചിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് യഹോവയോടു പ്രാർഥിക്കുമ്പോൾ,
45 നീ സ്വർഗ്ഗത്തിൽ അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ.
അങ്ങ് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവരുടെ കാര്യം സാധിച്ചുകൊടുക്കണേ!
46 അവർ നിന്നോടു പാപം ചെയ്കയും -പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ- നീ അവരോടു കോപിച്ചു അവരെ ശത്രുവിന്നു ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ശത്രുവിന്റെ ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ
“ഇസ്രായേൽ അവിടത്തേക്കെതിരേ പാപംചെയ്യുകയും—പാപം ചെയ്യാത്ത ഒരു മനുഷ്യനും ഇല്ലല്ലോ—അവിടന്ന് അവരോടു കോപിച്ച് അവരെ ശത്രുക്കളുടെ കൈകളിൽ ഏൽപ്പിച്ചുകൊടുക്കുകയും അവരുടെ ശത്രുക്കൾ അവരെ, അടുത്തോ അകലെയോ ഉള്ള തങ്ങളുടെ രാജ്യങ്ങളിലേക്ക് അടിമകളാക്കികൊണ്ടുപോകുകയും ചെയ്യുമ്പോൾ,
47 അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ ഉണർന്നു മനംതിരിഞ്ഞു, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവെച്ചു: ഞങ്ങൾ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു
അവർ അടിമകളായിക്കഴിയുന്ന രാജ്യത്തുവെച്ച് അവർ മനമുരുകി അനുതപിച്ച്, ‘ഞങ്ങൾ പാപംചെയ്തു വഴിതെറ്റിപ്പോയി, ദുഷ്ടത പ്രവർത്തിച്ചുപോയി,’ എന്ന് ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും
48 നിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ചു അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു, നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു, നീ തിരഞ്ഞെടുത്ത നഗരത്തിങ്കലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും നോക്കി നിന്നോടു പ്രാർത്ഥിക്കയും ചെയ്താൽ
തങ്ങളെ അടിമകളാക്കി കൊണ്ടുപോയ ശത്രുക്കളുടെ രാജ്യത്തുവെച്ച് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സന്നിധിയിലേക്കു തിരിഞ്ഞ് അവിടന്ന് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തിലേക്കും അവിടന്നു തെരഞ്ഞെടുത്ത നഗരത്തിലേക്കും അടിയൻ തിരുനാമത്തിനുവേണ്ടി നിർമിച്ച ആലയത്തിലേക്കും തിരിഞ്ഞ് അവിടത്തോടു പ്രാർഥിക്കുകയും ചെയ്യുമ്പോൾ,
49 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുത്തു,
അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവരുടെ കാര്യം നടത്തിക്കൊടുക്കണേ.
50 നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു, അവർ നിന്നോടു ചെയ്ത ദ്രോഹങ്ങളൊക്കെയും ക്ഷമിക്കയും അവരെ ബദ്ധന്മാരായി കൊണ്ടുപോയവർക്കു അവരോടു കരുണതോന്നത്തക്കവണ്ണം അവർക്കു അവരോടു കരുണ ലഭിക്കുമാറാക്കുകയും ചെയ്യേണമേ.
അവിടത്തേക്കെതിരേ പാപംചെയ്ത അവിടത്തെ ജനത്തോട് അങ്ങു ക്ഷമിക്കണമേ. അവിടത്തേക്കെതിരേ അവർ പ്രവർത്തിച്ച സകല അതിക്രമങ്ങളും ക്ഷമിക്കണമേ! അവരെ അടിമകളാക്കിയ ശത്രുക്കൾ അവരോട് കരുണകാണിക്കാൻ അനുവദിക്കണമേ.
51 അവർ മിസ്രയീം എന്ന ഇരുമ്പുലയുടെ നടുവിൽനിന്നു നീ കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും ആകുന്നുവല്ലോ.
കാരണം, അവർ ഈജിപ്റ്റ് എന്ന ഇരുമ്പുചൂളയിൽനിന്ന് അങ്ങ് മോചിപ്പിച്ചുകൊണ്ടുവന്ന അവിടത്തെ ജനവും അവിടത്തെ അവകാശവും ആണല്ലോ!
52 അവർ നിന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും നീ കേൾക്കേണ്ടതിന്നു അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കൺ പാർത്തരുളേണമേ.
“അവിടത്തെ ദാസനും അവിടത്തെ ജനമായ ഇസ്രായേലും നടത്തുന്ന അപേക്ഷകളെ ശ്രദ്ധിക്കണേ, അവർ അങ്ങയോടു നിലവിളിക്കുമ്പോഴെല്ലാം അവിടന്നു കേൾക്കണേ!
53 കർത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.
കർത്താവായ യഹോവേ, അവിടന്നു ഞങ്ങളുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ച് കൊണ്ടുവന്നപ്പോൾ അവിടത്തെ ദാസനായ മോശമുഖാന്തരം അരുളിച്ചെയ്തതുപോലെ, അവിടന്നു ഭൂമിയിലെ സകലജനതകളിൽനിന്നും സ്വന്തം അവകാശമായിരിക്കാൻ, അങ്ങ് അവരെ തെരഞ്ഞെടുത്തുവല്ലോ!”
54 ശലോമോൻ യഹോവയോടു ഈ പ്രാർത്ഥനയും യാചനയും എല്ലാം കഴിച്ചുതീർന്നശേഷം അവൻ യഹോവയുടെ യാഗപീഠത്തിൽ മുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലർത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.
ശലോമോൻ ഈ പ്രാർഥനകളും യാചനകളും യഹോവയുടെമുമ്പാകെ സമർപ്പിച്ചുതീർന്നപ്പോൾ യാഗപീഠത്തിന്റെ മുമ്പിൽനിന്ന് അദ്ദേഹം എഴുന്നേറ്റു. അവിടെ, അദ്ദേഹം കൈകൾ ആകാശത്തിലേക്കുയർത്തി മുട്ടുകുത്തി നിൽക്കുകയായിരുന്നു.
55 അവൻ നിന്നുകൊണ്ടു യിസ്രായേൽസഭയെ ഒക്കെയും ഉച്ചത്തിൽ ആശീർവ്വദിച്ചു പറഞ്ഞതു എന്തെന്നാൽ:
അദ്ദേഹം എഴുന്നേറ്റുനിന്ന് ഇസ്രായേലിന്റെ സർവസഭയെയും ഉച്ചത്തിൽ ഇപ്രകാരം ആശീർവദിച്ചു:
56 താൻ വാഗ്ദാനം ചെയ്തതുപോലെ ഒക്കെയും തന്റെ ജനമായ യിസ്രായേലിന്നു സ്വസ്ഥത നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ തന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വെച്ചു ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ.
“താൻ വാഗ്ദാനംചെയ്തിരുന്നതുപോലെ തന്റെ ജനമായ ഇസ്രായേലിനു വിശ്രമം നൽകിയ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ. തന്റെ ദാസനായ മോശമുഖാന്തരം നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും അവിടന്നു നിറവേറ്റാതിരുന്നിട്ടില്ല.
57 നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടു ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ അവൻ നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യരുതെ.
നമ്മുടെ ദൈവമായ യഹോവ നമ്മുടെ പൂർവികരോടുകൂടെ ഉണ്ടായിരുന്നതുപോലെ നമ്മോടുകൂടെയും ഉണ്ടായിരിക്കട്ടെ; അവിടന്നു നമ്മെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കട്ടെ.
58 നാം അവന്റെ എല്ലാവഴികളിലും നടക്കേണ്ടതിന്നും അവൻ നമ്മുടെ പിതാക്കന്മാരോടു കല്പിച്ച അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണ്ടതിന്നും നമ്മുടെ ഹൃദയത്തെ തങ്കലേക്കു ചായുമാറാക്കട്ടെ.
അവിടത്തെ നിർദേശങ്ങളെല്ലാം അനുസരിച്ചു ജീവിക്കുന്നതിനും അവിടന്നു നമ്മുടെ പൂർവികർക്കു നൽകിയ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും അനുസരിക്കുന്നതിനുമായി അവിടന്നു നമ്മുടെ ഹൃദയം തങ്കലേക്കു തിരിക്കുമാറാകട്ടെ!
59 യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു
യഹോവയുടെമുമ്പാകെ ഞാൻ സമർപ്പിച്ച എന്റെ ഈ വാക്കുകൾ രാപകൽ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഉണ്ടായിരിക്കട്ടെ, അവിടത്തെ ഈ ദാസന്റെയും അവിടത്തെ ജനമായ ഇസ്രായേലിന്റെയും ദൈനംദിന ആവശ്യങ്ങൾ അനുസരിച്ചുള്ള കാര്യങ്ങൾ അവിടന്നു നിറവേറ്റിത്തരട്ടെ!
60 അവൻ തന്റെ ദാസന്നും തന്റെ ജനമായ യിസ്രായേലിന്നും അന്നന്നു ആവശ്യമുള്ളതുപോലെ ന്യായം പാലിച്ചുകൊടുപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ മുമ്പാകെ ആപേക്ഷിച്ചിരിക്കുന്ന എന്റെ ഈ വചനങ്ങൾ രാവും പകലും നമ്മുടെ ദൈവമായ യഹോവയുടെ സന്നിധാനത്തിൽ ഇരിക്കുമാറാകട്ടെ.
അങ്ങനെ, യഹോവ ആകുന്നു ദൈവം എന്നും, മറ്റൊരു ദൈവം ഇല്ലെന്നും ഭൂമിയിലെ സകലജനതകളും മനസ്സിലാക്കട്ടെ!
61 ആകയാൽ ഇന്നുള്ളതുപോലെ നിങ്ങൾ അവന്റെ ചട്ടങ്ങൾ അനുസരിച്ചുനടപ്പാനും അവന്റെ കല്പനകൾ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരിക്കട്ടെ.
എന്നാൽ, ഇന്നത്തെപ്പോലെതന്നെ അവിടത്തെ ഉത്തരവുകൾ അനുസരിച്ചു ജീവിക്കുന്നതിനും അവിടത്തെ കൽപ്പനകൾ പ്രമാണിക്കുന്നതിനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയോടു പരിപൂർണവിശ്വസ്തത പുലർത്തട്ടെ.”
62 പിന്നെ രാജാവും എല്ലായിസ്രായേലും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു.
അതിനുശേഷം, ശലോമോൻരാജാവും അദ്ദേഹത്തോടുകൂടെയുണ്ടായിരുന്ന സകല ഇസ്രായേല്യരും യഹോവയുടെമുമ്പാകെ യാഗങ്ങൾ അർപ്പിച്ചു.
63 ശലോമോൻ യഹോവെക്കു ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ടു അർപ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേൽമക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു.
സമാധാനയാഗങ്ങളായി ശലോമോൻ യഹോവയ്ക്ക് 22,000 കാളകളെയും 1,20,000 ചെമ്മരിയാടുകളെയും കോലാടുകളെയും അർപ്പിച്ചു. ഇപ്രകാരം, രാജാവും സകല ഇസ്രായേലുംചേർന്ന് യഹോവയുടെ ആലയത്തിന്റെ പ്രതിഷ്ഠ നിർവഹിച്ചു.
64 യഹോവയുടെ സന്നിധിയിൽ ഉണ്ടായിരുന്ന താമ്ര യാഗപീഠം ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ കൊള്ളുന്നതിന്നു പോരാതിരുന്നതുകൊണ്ടു രാജാവു അന്നു യഹോവയുടെ ആലയത്തിന്റെ മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു അവിടെ ഹോമയാഗവും ഭോജനയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
അന്നുതന്നെ രാജാവ് യഹോവയുടെ ആലയത്തിന്റെ മുമ്പിലെ അങ്കണത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങൾക്കുള്ള മേദസ്സും അർപ്പിച്ചു. കാരണം, യഹോവയുടെമുമ്പാകെയുള്ള വെങ്കലയാഗപീഠത്തിൽ ഇത്രത്തോളം ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗത്തിനുള്ള മേദസ്സും ഉൾക്കൊള്ളാൻ അത്രയ്ക്കു വലുപ്പമുള്ളതായിരുന്നില്ല.
65 ശലോമോനും അവനോടുകൂടെ ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും വലിയൊരു സഭയായി ആ സമയത്തു നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസവും പിന്നെയും ഏഴു ദിവസവും ഇങ്ങനെ പതിന്നാലും ദിവസം ഉത്സവം ആചരിച്ചു.
അങ്ങനെ ശലോമോനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സകല ഇസ്രായേലും—ലെബോ-ഹമാത്തിന്റെ പ്രവേശനകവാടംമുതൽ ഈജിപ്റ്റിന്റെ തോടുവരെയുള്ള ഒരു വലിയ ജനസമൂഹം—അന്ന് ഉത്സവം ആചരിച്ചു. നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴുദിവസവും വീണ്ടും ഒരു ഏഴുദിവസവും അങ്ങനെ ആകെ പതിന്നാലു ദിവസം അവർ ഉത്സവം ആചരിച്ചു.
66 എട്ടാംദിവസം അവൻ ജനത്തെ വിട്ടയച്ചു; അവർ രാജാവിനെ അഭിനന്ദിച്ചു, യഹോവ തന്റെ ദാസനായ ദാവീദിന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത എല്ലാനന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
അടുത്തദിവസം അദ്ദേഹം ജനത്തെ പറഞ്ഞയച്ചു. യഹോവ തന്റെ ദാസനായ ദാവീദിനും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ചെയ്ത സകലനന്മകളെയും ഓർത്ത് അവർ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു; അവർ രാജാവിനെ ആശീർവദിക്കുകയും സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയും ചെയ്തു.

< 1 രാജാക്കന്മാർ 8 >