< നഹൂം 3 >
1 രക്തപാതകങ്ങളുടെ പട്ടണത്തിന്നു അയ്യോ കഷ്ടം! അതു മുഴുവനും വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നു; കവൎച്ച വിട്ടുപോകുന്നതുമില്ല.
രക്തച്ചൊരിച്ചിലുകളുടെ പട്ടണത്തിന് അയ്യോ കഷ്ടം! കള്ളവും കവർച്ചയും അതിൽ നിറഞ്ഞിരിക്കുന്നു, പീഡിതർ അവിടെ ഇല്ലാതിരിക്കുകയില്ല!
2 ചമ്മട്ടിയുടെ ഒച്ച; ചക്രങ്ങൾ കിരുകിരുക്കുന്ന ശബ്ദം; പായുന്ന കുതിരകൾ; ഓടുന്ന രഥങ്ങൾ!
ചമ്മട്ടിയുടെ പ്രഹരശബ്ദം, ചക്രങ്ങൾ ഉരുളുന്ന ശബ്ദം, ഓടുന്ന കുതിരകൾ, കുതിക്കുന്ന രഥങ്ങൾ!
3 കുതിരകയറുന്ന കുതിരച്ചേവകർ; ജ്വലിക്കുന്ന വാൾ; മിന്നുന്ന കുന്തം; അനേകനിഹതന്മാർ; അനവധി ശവങ്ങൾ; പിണങ്ങൾക്കു കണക്കില്ല; അവർ പിണങ്ങൾ തടഞ്ഞു വീഴുന്നു.
മുന്നേറുന്ന കുതിരപ്പട, മിന്നുന്ന വാളുകൾ, വെട്ടിത്തിളങ്ങുന്ന കുന്തങ്ങൾ, അനേകം അത്യാഹിതങ്ങൾ, അനവധി ശവക്കൂമ്പാരങ്ങൾ, അസംഖ്യം ശവശരീരങ്ങൾ, ജനം ശവങ്ങളിൽ തട്ടിവീഴുന്നു—
4 പരസംഗംകൊണ്ടു ജാതികളെയും ക്ഷുദ്രപ്രയോഗംകൊണ്ടു വംശങ്ങളെയും വില്ക്കുന്നവളായി ക്ഷുദ്രനൈപുണ്യവും സൌന്ദൎയ്യവുമുള്ള വേശ്യയുടെ പരസംഗബഹുത്വംനിമിത്തം തന്നേ ഇങ്ങനെ ഭവിച്ചതു.
ഇതെല്ലാം സംഭവിച്ചത് ഒരു വേശ്യയുടെ അമിതാവേശംകൊണ്ടുതന്നെ; അവൾ വശീകരണവും ക്ഷുദ്രനൈപുണ്യവുമുള്ളവൾ! വ്യഭിചാരത്താൽ രാജ്യങ്ങളെയും ദുർമന്ത്രവാദത്താൽ ജനതകളെയും കീഴ്പ്പെടുത്തിയവൾതന്നെ.
5 ഞാൻ നിന്റെനേരെ വരും, ഞാൻ നിന്റെ വസ്ത്രാഗ്രങ്ങളെ നിന്റെ മുഖംവരെ പൊക്കി ജാതികളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ നാണിടവും കാണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
“ഞാൻ നിനക്ക് എതിരാണ്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ നിന്റെ വസ്ത്രം മുഖത്തോളം ഉയർത്തും. ഞാൻ രാഷ്ട്രങ്ങളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ ഗുഹ്യഭാഗവും കാണിക്കും.
6 ഞാൻ അമേദ്ധ്യം നിന്റെമേൽ എറിഞ്ഞു നിന്നെ കുത്സിതയും നിന്ദാവിഷയവുമാക്കും.
ഞാൻ നിന്റെമേൽ അമേധ്യം എറിഞ്ഞ്, നിന്ദയോടെ നിന്നോട് ഇടപെട്ട്, നിന്നെ ഒരു കാഴ്ചവസ്തുവാക്കും.
7 അങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ടു ഓടി: നീനെവേ ശൂന്യമായിക്കിടക്കുന്നു; ആർ അവളോടു സഹതാപം കാണിക്കും; ഞാൻ എവിടെനിന്നു നിനക്കു ആശ്വാസകന്മാരെ അന്വേഷിക്കേണ്ടു എന്നു പറയും.
നിന്നെ കാണുന്നവരൊക്കെയും നിന്നിൽനിന്ന് അകന്നുമാറും. ‘നിനവേ ജീർണിച്ചിരിക്കുന്നു, അവൾക്കുവേണ്ടി ആർ വിലപിക്കും?’ എന്ന് അവർ പറയും. നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ എവിടെനിന്ന് ആശ്വാസകരെ കണ്ടെത്തും?”
8 നദികളുടെ ഇടയിൽ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോ-അമ്മോനെക്കാൾ നീ ഉത്തമ ആകുന്നുവോ?
നൈൽനദീതീരത്ത് വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന നോ-അമ്മോനെക്കാൾ നീ ഉത്തമയോ? നദി അവൾക്കു പ്രതിരോധവും വെള്ളം മതിലും ആയിരുന്നു.
9 കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു; അതു സീമയില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
കൂശും ഈജിപ്റ്റും അവളുടെ അന്തമില്ലാത്ത ബലവും പൂത്യരും ലൂബ്യരും അവളോടു സഖ്യമുള്ളവരുടെ കൂട്ടത്തിലും ആയിരുന്നു.
10 എന്നിട്ടും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലെക്കൽവെച്ചു തകൎത്തുകളഞ്ഞു; അവളുടെ മാന്യന്മാൎക്കു അവർ ചീട്ടിട്ടു, അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.
എങ്കിലും അവൾ തടവിലായി, നാടുകടത്തപ്പെടുകയും ചെയ്തു. സകലചത്വരങ്ങളിലുംവെച്ച് അവളുടെ ശിശുക്കൾ എറിഞ്ഞുകൊല്ലപ്പെട്ടു. അവളുടെ പ്രഭുക്കന്മാർക്കുവേണ്ടി നറുക്കിട്ടു എല്ലാ മഹാന്മാരും ചങ്ങലയാൽ ബന്ധിക്കപ്പെട്ടു.
11 അങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.
നീയും ലഹരിയാൽ മത്തുപിടിക്കും; ശത്രുനിമിത്തം നീ ഒളിവിൽപ്പോയി ഒരു സുരക്ഷിതസ്ഥാനം അന്വേഷിക്കും.
12 നിന്റെ കോട്ടകൾ ഒക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങൾപോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽതന്നേ വീഴും.
നിന്റെ കോട്ടകളെല്ലാം വിളഞ്ഞ ആദ്യഫലമുള്ള അത്തിവൃക്ഷത്തിനു തുല്യം; അവ കുലുക്കിയാൽ തിന്നുന്നവരുടെ വായിൽത്തന്നെ അത്തിക്കായ്കൾ വീഴും.
13 നിന്റെ ജനം നിന്റെ നടുവിൽ പെണ്ണുങ്ങൾ ആകുന്നു; നിന്റെ ദേശത്തിന്റെ വാതിലുകൾ നിന്റെ ശത്രുക്കൾക്കു വിസ്താരമായി തുറന്നുകിടക്കുന്നു; നിന്റെ ഓടാമ്പലുകൾ തീക്കു ഇരയായ്തീൎന്നിരിക്കുന്നു.
നിന്റെ സൈന്യങ്ങളെ നോക്കൂ അവരെല്ലാം അശക്തർതന്നെ! നിന്റെ ദേശത്തിലെ കവാടങ്ങൾ ശത്രുക്കൾക്കായി മലർക്കെ തുറക്കപ്പെട്ടിരിക്കുന്നു; അഗ്നി അതിന്റെ ഓടാമ്പലുകളെ ദഹിപ്പിച്ചിരിക്കന്നു.
14 നിരോധത്തിന്നു വേണ്ടി വെള്ളം കോരിക്കൊൾക; നിന്റെ കൊത്തളങ്ങളെ ഉറപ്പിക്ക; ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക; ഇഷ്ടകയച്ചു പിടിക്ക!
ഉപരോധത്തിനായി വെള്ളം ശേഖരിക്ക നിന്റെ പ്രതിരോധം ശക്തിപ്പെടുത്തുക! ചെളിയിൽ അധ്വാനിച്ച് ചാന്തു കുഴച്ച് ഇഷ്ടികക്കെട്ടിന്റെ കേടുതീർക്കുക!
15 അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാൾ നിന്നെ ഛേദിച്ചു വിട്ടിൽ എന്നപോലെ നിന്നെ തിന്നുകളയും; വിട്ടിൽ എന്നപോലെ നിന്നെ തന്നേ പെരുക്കുക; വെട്ടുക്കിളി എന്നപോലെ നിന്നെത്തന്നേ പെരുക്കുക.
അവിടെ അഗ്നി നിന്നെ വിഴുങ്ങും; വാൾ നിന്നെ അരിഞ്ഞുവീഴ്ത്തും വിട്ടിലിനെ എന്നപോലെ നിന്നെ വിഴുങ്ങിക്കളയും. നീ വിട്ടിലിനെപ്പോലെ പെരുകി, വെട്ടുക്കിളിയെപ്പോലെ വർധിക്കുക.
16 നിന്റെ വൎത്തകന്മാരെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ വൎദ്ധിപ്പിച്ചുവല്ലൊ; വിട്ടിൽ പടംകഴിച്ചു പറന്നുപോകുന്നു.
നിന്റെ വ്യാപാരികളുടെ എണ്ണം നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ അധികം വർധിപ്പിച്ചു, എന്നാൽ അവർ വെട്ടുക്കിളി എന്നപോലെ ദേശത്തെ നശിപ്പിച്ച് പറന്നുപോകുന്നു.
17 നിന്റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും നിന്റെ സേനാധിപതിമാർ ശീതമുള്ള ദിവസത്തിൽ മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽകൂട്ടംപോലെയും ആകുന്നു; സൂൎയ്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.
നിന്റെ കാവൽക്കാർ വെട്ടുക്കിളികളെപ്പോലെയും നിന്റെ ഉദ്യോഗസ്ഥർ ശൈത്യദിനത്തിൽ മതിലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെട്ടുക്കിളിക്കൂട്ടം പോലെയുമാകുന്നു. എന്നാൽ, സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു, എവിടേക്കെന്ന് ആരും അറിയുന്നതുമില്ല.
18 അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ ഉറങ്ങുന്നു; നിന്റെ കുലീനന്മാർ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പൎവ്വതങ്ങളിൽ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേൎപ്പാൻ ആരുമില്ല.
അല്ലയോ അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ മയങ്ങുന്നു; നിന്റെ പ്രഭുക്കന്മാർ വിശ്രമത്തിനായി കിടക്കുന്നു. ഒരുമിച്ചുകൂട്ടുന്നതിന് ആരുമില്ലാതെ നിന്റെ ജനം പർവതങ്ങളിൽ ചിതറിയിരിക്കുന്നു.
19 നിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വൎത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?
നിന്റെ മുറിവ് ഉണക്കാൻ ഒന്നിനാലും സാധ്യമല്ല; നിന്റെ മുറിവ് മാരകംതന്നെ. നിന്റെ വാർത്ത കേൾക്കുന്നവരെല്ലാം നിന്റെ പതനത്തിൽ കൈകൊട്ടുന്നു, നിന്റെ അന്തമില്ലാത്ത ദ്രോഹം ഏൽക്കാത്തവരായി ആരുണ്ട്?